ആലപ്പുഴ
കോവിഡ് പ്രതിസന്ധിക്കിടയിൽ തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്കായി കഞ്ഞിക്കുഴി പഞ്ചായത്ത് നടപ്പാക്കിയ 'പ്രവാസി ജൈവ പച്ചക്കറി കൃഷി' പദ്ധതി നേട്ടം കൊയ്യുന്നു. 2020 മെയിൽ തുടങ്ങിയ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മികച്ച നേട്ടം കൊയ്‌ത പ്രവാസി മധുസുരേന്ദ്രനും കുടുംബവും രണ്ടാം ഘട്ടത്തിലെ വിളവെടുപ്പിന് വിദേശത്തുനിന്നാണിപ്പോൾ സാക്ഷിയാകുന്നത്.
അഞ്ച് മാസങ്ങൾക്ക് മുമ്പ് വിദേശത്തേക്ക് മടങ്ങിയ മധു സുഹൃത്ത് അനിലിനെ കൃഷി ഏൽപ്പിച്ചു. ഒന്നരയേക്കറിലായിരുന്നു പച്ചക്കറി കൃഷി തുടങ്ങിയത്. ആദ്യ വിളവെടുപ്പിൽ രണ്ടു ലക്ഷത്തിലധികം രൂപയുടെ വിൽപ്പന നടത്തി. പഞ്ചായത്തിൽ തന്നെയുള്ള വിവിധ വിപണന കേന്ദ്രങ്ങളിലാണ് വിറ്റത്. തൈകൾ, വളം, കൂലിച്ചെലവ് സബ്സിഡി, ഡിപ്പാർട്ട്മെന്റ് ഡ്രിപ്പ്, ഇറിഗേഷൻ സബ്സിഡി എന്നിവ കൃഷിവകുപ്പ് നൽകി.
പച്ചക്കറി വികസന പദ്ധതി പ്രകാരം 12,500 രൂപ, തരിശ് കൃഷിക്കായി 7400 രൂപ, റെഡ് ലേഡി പപ്പായയ്‌ക്ക് 3625 രൂപ എന്നിങ്ങനെ വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാവശ്യമായ സഹായം നൽകിയെന്ന് അസിസ്‌റ്റന്റ് കൃഷി ഓഫീസർ സുരേഷ് പറഞ്ഞു. പീച്ചിൽ, പടവലം, പാവയ്‌ക്ക, ചീര, വെണ്ടയ്‌ക്ക, വഴുതന, വാഴ, റെഡ് ലേഡി പപ്പായ, ചേമ്പ്, ചേന, എന്നിവയാണ് കൃഷി ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ തിലോപ്പി മീൻകൃഷിയും ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..