കഞ്ഞിക്കുഴി
ബന്ധുവിൽ നിന്ന് 10 ലക്ഷം രൂപവാങ്ങി തിരികെ നൽകാതെ കബളിപ്പിച്ച കേസിൽ കോടതി ശിക്ഷിക്കുകയും അറസ്‌റ്റ് വാറണ്ട് പുറപ്പടുവിക്കയും ചെയ്‌തതോടെ ബിജെപി നേതാവ് ഒളിവിൽപോയി. ബി ജെ പി മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് മാരാരിക്കുളം വടക്ക് ചെത്തിയിൽ കാരക്കാട്ട് വീട്ടിൽ കെ വി ബ്രിട്ടോയാണ് ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ഒളിവിൽ പോയത്. പൊലീസ് എത്തിയപ്പോൾ ഓടിരക്ഷപ്പെടുകയായിരുന്നു.
ബന്ധു കാരക്കാട്ട് വീട്ടിൽ ബാസ്റ്റിൻ യോഹന്നാനിൽനിന്ന് 10 ലക്ഷം രൂപ ബ്രിട്ടോ വാങ്ങിയിരുന്നു. ഒരു ചെക്കും നൽകി. തുക കൊടുക്കാതെ വന്നപ്പോൾ ചോദിച്ച് ബ്രിട്ടോയുടെ വീട്ടിലെത്തിയ ബാസ്റ്റിനെ ബ്രിട്ടോയും ബി ജെ പി പ്രവർത്തകരും മർദ്ദിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകി. കോടതി ബാസ്റ്റിന് പണം നൽകാൻ വിധിച്ചു. ബ്രിട്ടോ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. ജില്ലാ കോടതിയും അപ്പീൽ തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. സെപ്തംബർ 12ന് ഹൈക്കോടതി അപ്പീൽ തളളി. ആലപ്പുഴ വിചാരണ കോടതിയിൽ ബ്രിട്ടോ ഹാജരാകണമെന്നും ഒരു ദിവസത്തെ തടവുശിക്ഷ അനുഭവിക്കുകയും 10 ലക്ഷം രൂപ അന്നേ ദിവസം വാദിക്ക് നൽകണമെന്നും വിധിച്ചു. അല്ലാത്ത പക്ഷം 12 മുതൽ 8 മാസത്തെ ജയിൽവാസം അനുഭവിക്കണം. - ഈ വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്നും വിധിന്യായത്തിലുണ്ട്.
ഹൈക്കോടതി വിധി അനുസരിക്കാനോ കോടതിയിൽ ഹാജരാകാനോ ബ്രിട്ടോ തയ്യാറായില്ല. 13-ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്യാൻ മാരാരിക്കുളം പൊലീസ് വീട്ടിലെത്തിയെങ്കിലും ഓടി രക്ഷപെട്ട ഇയാൾ ഒളിവിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..