അമ്പലപ്പുഴ
യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എടപ്പാൾ ചങ്ങരംകുളം സ്വദേശി ഷംസാദി (32)ന്റെ മരണവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസാണ് കേസെടുത്തത്. പുന്നപ്ര കുറവൻ തോടിനു കിഴക്ക് വെമ്പാല മുക്കിനു സമീപത്തെ ഷാലിമാർ വീടിനു മുന്നിൽ ചൊവ്വാഴ്‌ച രാത്രി എട്ടോടെയാണ് ഇന്നോവ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾക്കൊപ്പം മദ്യപിച്ച ആലപ്പുഴ സ്വദേശികളായ സുഹൃത്തുക്കളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. മലപ്പുറം സ്വദേശിയായ ഷംസാദ് പുന്നപ്ര സ്വദേശിയായ ഭാര്യ സൈറയുമായി എട്ടുവർഷം മുമ്പ് വിവാഹിതരായി പാലക്കാടാണ് താമസം. സൈറയുടെ ആദ്യ വിവാഹത്തിലുള്ള രണ്ടു കുട്ടികൾ സെെറയുടെ പുന്നപ്രയിലെ വീട്ടിൽ സഹോദരനൊപ്പമാണ് കഴിയുന്നത്.
കോവിഡ് വ്യാപനത്ത തുടർന്ന് ഷംസാദും സൈറയും പാലക്കാടുനിന്ന് പുന്നപ്രയിലെ വീട്ടിലെത്തിയെങ്കിലും ഷംസാദ് തിരികെ പോയശേഷം ഇടക്ക് വരാറുണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പുന്നപ്രയിൽ കഴിയവേയാണ് ഇയാൾ സുഹൃത്തുക്കൾക്കൊപ്പം ചൊവ്വാഴ്‌ച വൈകിട്ട് മദ്യപിച്ചെത്തിയത്. ഇയാൾ മദ്യപിച്ച് അബോധാവസ്ഥയിലായ വിവരം സുഹൃത്തുകൾ സൈറയെ അറിയിച്ചു മടങ്ങി. മണിക്കൂറുകൾക്കു ശേഷവും കാറിൽ നിന്ന് ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷംസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ചൊവ്വാഴ്‌ച രാത്രി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോവിഡ് നെഗറ്റീവ്ആയതിനെ തുടർന്ന് മൃതദേഹം വ്യാഴാഴ്‌ച പോസ്‌റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. മകൻ: സംദാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..