തിരുവനന്തപുരം/ ആലപ്പുഴ
രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ യുവതയുടെ മഹാപ്രകടനം. ‘എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം?’ എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫ്രീഡം സ്‌ട്രീറ്റിൽ ലക്ഷക്കണക്കിന് യുവതീയുവാക്കൾ അണിനിരന്നു. ജനാധിപത്യത്തെ വേട്ടയാടുന്ന സംഘപരിവാർ ശക്തികൾക്കെതിരെയും രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയ്‌ക്കെതിരെയും പോരാട്ടം ശക്തമാക്കുമെന്നും യുവത പ്രതിജ്ഞയെടുത്തു.
തലസ്ഥാനത്ത് ആയിരക്കണക്കിന് യുവാക്കൾ നടത്തിയ പ്രകടനത്തിനുശേഷം പൂജപ്പുര മൈതാനിയിൽ ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി.
ആലപ്പുഴയെ ഇളക്കിമറിച്ച ഫ്രീഡം സ്ട്രീറ്റിൽ ആയിരങ്ങൾ അണിചേർന്നു. ഇഎംഎസ് സ്‌റ്റേഡിയത്തിൽ കേന്ദ്രീകരിച്ച യുവജന റാലി നഗരചത്വരത്തിൽ എത്തിയപ്പോൾ ആരംഭിച്ച പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ജയിംസ് സാമുവേൽ അധ്യക്ഷനായി. സെക്രട്ടറി ആർ രാഹുൽ സ്വാഗതം പറഞ്ഞു.
സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ, ജില്ല സെക്രട്ടറിയേറ്റംഗം കെ എച്ച് ബാബുജാൻ, എ എം ആരിഫ് എം പി, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, എം എസ് അരുൺകുമാർ,ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രമ്യ രമണൻ, സി ശ്യാംകുമാർ, എസ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..