ആലപ്പുഴ
ദേശീയപാതയില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ യോഗം ചേര്‍ന്നു. കുഴികള്‍ അടക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. റോഡുകളിലെ ബ്ലാക്ക് സ്‌പോട്ടുകളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ ലൈറ്റിങ് സംവിധാനം ഒരുക്കും.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ വേണ്ടത്ര സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണം. സിഗ്നലുകള്‍ക്ക് സമീപമുള്ള ബസ് സ്‌റ്റോപ്പുകള്‍ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റണം. ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളും മുറിച്ചുമാറ്റിയ മരങ്ങളും ഉടന്‍ റോഡരികില്‍ നിന്ന് നീക്കണം.
റോഡുകളിലെ കുഴികള്‍ അടച്ച് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കലക്‌ടര്‍ വി ആര്‍ കൃഷ്‌ണ തേജ ആവശ്യപ്പെട്ടു. ജില്ലയിലെ കുഴികളും ബ്ലാക്ക് സ്‌പോട്ടുകളും കണ്ടെത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരെ റീച്ച് തിരിച്ച് നിയോഗിച്ച് ഇവരുടെ പട്ടിക എൻഎച്ച്എഐ കലക്‌ടർക്ക് നൽകണം. ഇവര്‍ ആഴ്‌ചതോറും റോഡുകള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് കലക്‌ടര്‍ക്ക് സമർപ്പിക്കണം.
ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എഡിഎം എസ് സന്തോഷ്‌കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ആശ സി എബ്രഹാം, ദേശീയപാത വിഭാഗം മേഖല എന്‍ജിനീയര്‍ ടി രാജലിംഗം, ആര്‍ടിഒ ശശി പ്രസാദ്, വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..