ആലപ്പുഴ
ജില്ലയിലെ 72 പഞ്ചായത്തുകളിലും മുഴുവൻ നഗരസഭകളിലും വിവിധയിടങ്ങളിലായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തണ്ണീർ പന്തലുകൾ ഒരുക്കാൻ കലക്‌ടറേറ്റിൽ ചേർന്ന വേനൽ അവലോകനയോഗം തീരുമാനിച്ചു. തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഒആർഎസ് എന്നിവ കരുതണം. ‘തണ്ണീർ പന്തലുകൾ' എവിടെയാണെന്ന അറിയിപ്പ് നൽകണം.
തണ്ണീർപന്തലുകൾ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണനിധിയിൽനിന്ന് പഞ്ചായത്തിന് രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റി മൂന്നുലക്ഷം എന്നിങ്ങനെ അനുവദിക്കും. ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കും. വാട്ടർ കിയോസ്‌കുകൾ പ്രവർത്തനക്ഷമമാണോയെന്ന് പഞ്ചായത്ത്/മുനിസിപ്പൽ സെക്രട്ടറിമാരും തഹസിൽദാർമാരും ഉറപ്പുവരുത്തും. റിപ്പോർട്ട് ദുരന്തനിവാരണ അതോറിറ്റിക്ക് ലഭ്യമാക്കണം. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കുടിവെള്ളം ഉറപ്പാക്കണം. പിഎച്ച്‌സികളിൽ സൂര്യാഘാതം, ഡീഹൈഡ്രേഷൻ എന്നിവയ്ക്ക് മരുന്നുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം. പരീക്ഷാഹാളുകളിൽ കുടിവെള്ളം ഉറപ്പുവരുത്തണം. അവധിക്കാല ക്ലാസുകൾ കർശനമായി നിയന്ത്രിക്കും.
തീപിടിത്തം വർധിച്ചതിനാൽ അഗ്‌നിരക്ഷാസേന പൂർണ സജ്ജമായിരിക്കണം. പടക്കനിർമാണ സൂക്ഷിപ്പുശാലകളിൽ ആവശ്യമായ പരിശോധന നടത്തണം. ഹൗസ് ബോട്ടുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനുള്ള സുരക്ഷാപരിശോധന ഉറപ്പാക്കണം.
വൈക്കോൽ
കത്തിക്കരുത്
കൊയ്ത്തിന് കുട്ടനാട് മേഖലയിൽ കച്ചിക്ക് തീയിടുന്നുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് അനുവദിക്കില്ല. പഞ്ചായത്തും പാടശേഖര സമിതിയും കർശനമായ നിർദേശം നൽകണം. ജലക്ഷാമം രൂക്ഷമായിടത്ത് വാട്ടർഅതോറിറ്റി കുടിവെള്ളം എത്തിക്കണം. വാട്ടർ കിയോസ്‌കുകളിൽ ജില്ലാ ഭരണം നിർദേശിക്കുന്നമുറയ്ക്ക് വെള്ളം നിറയ്ക്കണം. എല്ലാ ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും ഇലക്ട്രിക്കൽ, ഫയർ ഓഡിറ്റ് നടത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..