ആലപ്പുഴ/വയലാർ
രണസ്‌മരണകളിരമ്പുന്ന വലിയചുടുകാട്ടിലും വയലാർ രക്തസാക്ഷിമണ്ഡപത്തിലും സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനസംഗമം നടത്തി. സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതൃത്വത്തിലാണ് രക്തസാക്ഷി സ്‌മരണകളുയർത്തി സ്വാതന്ത്ര്യദിനവാർഷികം ആഘോഷിച്ചത്. വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ നടന്ന വാർഷികാഘോഷം മന്ത്രി പി രാജീവ് ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതംപറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, പി വി സത്യനേശൻ എന്നിവർ സംസാരിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, എം സത്യപാലൻ എന്നിവരും എ എം ആരിഫ് എംപി, ഡി ലക്ഷ്‌മണൻ, ആർ സുരേഷ്, വി സി മധു, ആർ അനിൽകുമാർ, ഇ കെ ജയൻ, നഗരസഭാധ്യക്ഷ സൗമ്യാ രാജ് തുടങ്ങിയവരും പങ്കെടുത്തു.
വയലാർ രക്തസാക്ഷിമണ്ഡപത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യസംഗമം എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്‌തു. ഇന്ത്യയിൽ ഇപ്പോൾ ഇഡി രാജ് ആണ് നടക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളിലുള്ള ഇഡി ഉദ്യോഗസ്ഥരെയെല്ലാം ഇനി കേന്ദ്രസർക്കാർ ബിഹാറിലേക്ക് അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ ഒറ്റിയ ആർഎസ്‌എസുകാരാണ് സ്വാതന്ത്ര്യത്തിന്റെ നേരവകാശികളായി രംഗത്ത് വന്നിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്‌റ്റ് പാർടിക്കുള്ള പങ്കിനെ മറച്ചുപിടിക്കുന്ന കാര്യത്തിൽ ബിജെപിക്ക് ഒപ്പമാണ് കോൺഗ്രസെന്നും ആരിഫ് പറഞ്ഞു.
എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ആർ നാസർ, സി ബി ചന്ദ്രബാബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മനു സി പുളിക്കൽ, ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്, എം കെ ഉത്തമൻ, പി എം അജിത്ത് കുമാർ, എം സി സിദ്ധാർഥൻ, ടി ആനന്ദൻ, കെ ഡി ബിമൽ റോയ് എന്നിവർ പങ്കെടുത്തു. സംഘാടകസമിതി കൺവീനർ പി കെ സാബു സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..