മാവേലിക്കര
തളരാത്ത മനസുമായി തുല്യതാപരീക്ഷയ്‌ക്കെത്തിയവർ നിരവധി. മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസിലെ പരീക്ഷാഹാളുകളിൽ പ്ലസ്‌വണ്ണിന് 138 പേരും പ്ലസ്ടുവിന് 122 പേരും പരീക്ഷയ്‌ക്കിരുന്നു. ഓലകെട്ടിയമ്പലം കൈതവിള കിഴക്കതിൽ ഗീതു ഗോപാലകൃഷ്‌ണനും ചെങ്ങന്നൂർ പെണ്ണുക്കര പഴുക്കാമൂടിയിൽ പി വി അജയും പരസഹായത്തോടെയാണ് പരീക്ഷയെഴുതിയത്. ഇരുപത്താറുകാരി ഗീതു പേശീക്ഷയം ബാധിച്ചയാളാണ്. ഹൈദരാബാദ് ചിന്തൽബസ്‌തിയിൽ ഹോട്ടൽ ജോലിക്കിടെ ഷോക്കേറ്റ അജയ്‌ക്ക് വലതു കൈ നഷ്‌ടമായി. പ്രാവിൻകൂട് മഴുക്കീർ യുപിഎസിൽ പ്യൂണായി ജോലി നോക്കുന്ന അജയ്‌യുടെ ഭാര്യ ആശ നഴ്‌സാണ്. മകൾ: തനുശ്രീ. നാലുവർഷം മുമ്പ് അപകടത്തിൽ പരിക്കേറ്റ് അരക്ക് താഴോട്ട് സ്വാധീനം നഷ്‌ടപ്പെട്ട ചെങ്ങന്നൂർ സ്വദേശി ദിപിൻ (26) ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസിലാണ് പരീക്ഷയെഴുതിയത്.
ചെങ്ങന്നൂർ മാവേലിക്കര ബ്ലോക്കുകളിലെയും ഇരു നഗരസഭകളിലെയും വിദ്യാർഥികളാണ് മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസിലെ പരീക്ഷാകേന്ദ്രത്തിലുള്ളത്. പുലിയൂർ ഗവ.എച്ച്എസ്എസ്, ഗവ.വൊക്കേഷണൽ ഗേൾസ് എച്ച്എസ്എസ്, മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസ്, ബോയ്‌സ് എച്ച്എസ്എസ് എന്നീ സ്‌കൂളുകളിലായിരുന്നു ഇവരുടെ പഠനം. മാവേലിക്കര ബ്ലോക്കിലെ ബിന്ദുകുമാരി, നഗരസഭയിലെ ഉഷാകുമാരി, ചെങ്ങന്നൂർ ബ്ലോക്കിലെ റാണി സുരേഷ്, നഗരസഭയിലെ ആശാറാണി എന്നീ സാക്ഷരതാ പ്രേരക്മാരാണ് വിദ്യാർഥികളെ കണ്ടെത്തി പരീക്ഷയ്‌ക്കെത്തിക്കുന്ന ചുമതല നിർവഹിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..