ചാരുംമൂട്
ജനകീയ പ്രതിരോധജാഥയുടെ സന്ദേശത്തിൽ ആകൃഷ്ടനായി സൃഷ്ടിച്ച ചിത്രവുമായി ബിരുദവിദ്യാർഥി. ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദന്റെ ചിത്രമാണ് നൂറനാട് പുലിമേൽ പ്രകാശ്ഭവനം പ്രകാശിന്റെയും സന്ധ്യയുടെയും മകൻ പി ആകാശ് രൂപപ്പെടുത്തിയത്. ഒന്നേകാൽ കിലോമീറ്റർ ദൈർഘ്യമുള്ള നൂൽ ഉയോഗിച്ചാണ് ചിത്ര നിർമാണം.
ചിത്രം ചാരുംമൂട്ടിലെ സ്വീകരണകേന്ദ്രത്തിൽ എം വി ഗോവിന്ദന് ആകാശ് സമ്മാനിച്ചു. പ്ലൈവുഡും ആണിയും നൂലുമുപയോഗിച്ചാണിത് സൃഷ്ടിച്ചത്. ആദ്യം പ്ലൈവുഡിൽ കൃത്യമായ കണക്കെടുത്ത് നിശ്ചിത അകലത്തിൽ ആണികൾ തറച്ചു. ഇതിൽ നൂലുപയോഗിച്ചാണ് ചിത്രസൃഷ്ടി. നൂലിന്റെ ഇഴയടുപ്പം കൂടുതലുള്ള ഭാഗങ്ങൾ ചേരുമ്പോഴാണ് ചിത്രം രൂപപ്പെടുന്നത്. ചിത്രത്തിന്റെ പിൻവശത്ത് ബോർഡർ നൽകിയത് പെയിന്റിൽ. മറ്റ് ഭാഗങ്ങൾ ചാർട്ടിലാണ് നിർമിച്ചത്. ചിത്രത്തിന് 65 സെന്റീമീറ്റർ വീതം പൊക്കവും വീതിയുമുണ്ട്.
ചിത്രരചന ഔദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും ബാല്യകാലംമുതൽ ചിത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി ആകാശ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വിവിധ ആപ്പുകളാണ് ആദർശിനെ ഈ രംഗത്തേക്ക് അടുപ്പിച്ചത്. അടൂർ എൽസാദായി കോളേജിലെ മൂന്നാംവർഷ ബികോം വിദ്യാർഥിയായ ആകാശ് പുലിമേൽ തെക്ക് ലജൻസ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി, ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദേശീയ സമ്മതിദായകദിനത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ ചിത്രരചനാ മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ മികച്ച വിദ്യാർഥിയായി ആകാശിനെ തെരഞ്ഞെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..