ആലപ്പുഴ
ആർപ്പുവിളികളും കരഘോഷവുമായി സിനിമ തീയറ്ററുകൾക്ക് രണ്ടാംവരവ്. സംസ്ഥാനത്ത് തീയറ്ററുകൾ ബുധനാഴ്‌ച മുതൽ തുറക്കാമെന്ന് സർക്കാർ തീരുമാനം വന്നതോടെ ആവേശക്കൊടിയേറ്റമാണ് സിനിമാപ്രേമികൾക്ക്. 11 മാസത്തെ ഇടവേളയ്‌ക്ക് ശേഷം തീയറ്റർ പൂരത്തിന് എത്തുന്നത് ആട്ടവും പാട്ടും ഇടിയുമായി വിജയ് ചിത്രം ‘മാസ്‌റ്റർ'. ഫോറൻസിക്, കപ്പേള, അയ്യപ്പനും കോശിയും തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങൾ തീയറ്ററുകളിൽ നിറഞ്ഞോടവെയായിരുന്നു ലോക്ക്ഡൗൺ.
കാണാം കരുതലോടെ
ആദ്യഘട്ടത്തിൽ മൂന്ന് ഷോകൾ മാത്രമാണ് നടത്തുക. ഭൂരിഭാഗം തീയറ്ററുകളിലും രാവിലെ 10, പകൽ രണ്ട്, വൈകിട്ട് ആറ് എന്നിങ്ങനെയാണ് സമയം. രണ്ട് സ്‌ക്രീനുകൾ ഉള്ളിടത്ത് അരമണിക്കൂർ വ്യത്യാസമുണ്ട്. ചൊവ്വാഴ്‌ച ഉച്ചയോടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന തുടങ്ങി. ബാൽക്കണി ടിക്കറ്റുകൾ പൂർണമായും ഓൺലൈനിലും ഫസ്‌റ്റ് ക്ലാസ് ടിക്കറ്റുകൾ നേരിട്ടുമാണ് മിക്കയിടത്തും വിൽപ്പന. 50 ശതമാനം കാണികൾക്കാണ് പ്രവേശനം.
എല്ലാ തീയറ്ററുകളിലും ചൊവ്വാഴ്‌ച ഉച്ചയോടെ ശുചീകരണം പൂർത്തിയായി. ശരീരതാപനില പരിശോധിക്കുന്നതിനുള്ള സംവിധാനവും സാനിറ്റൈസറുകളും സജ്ജമാക്കിയിട്ടുണ്ട്. ഒരുസീറ്റ് അകലത്തിൽ ഇരിക്കണമെന്നാണ് നിർദേശം. ഇടവേളകളിൽ ഫുഡ്കോർട്ട് ഉപയോഗിക്കാം. തീയറ്ററിനുള്ളിൽ ഭക്ഷണം അനുവദിക്കില്ല. പ്രധാന പോയിന്റുകളിൽ ദിശാസൂചനകളും വിവരങ്ങളും പ്രദർശിപ്പിക്കും. ആരോഗ്യ സന്ദേശങ്ങളും അറിയിപ്പുകളും നിർദ്ദേശങ്ങളും അനൗൺസ്ചെയ്യും. തീയറ്ററുകളിലെ പ്രായമേറിയ ജീവനക്കാരെ സുരക്ഷിത കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..