ചേർത്തല
കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടുപേരെ കാണാതായി. ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. അർത്തുങ്കൽ ആയിരംതൈ ഫിഷ്‌ലാൻഡിങ് സെന്ററിന് സമീപം വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. കടലിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളിൽ തിരയിൽപ്പെട്ട രണ്ടുപേരെയാണ് കാണാതായത്.
കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരൻ–- ഷീല ദമ്പതികളുടെ മകൻ ശ്രീഹരി(16), 12–-ാം വാർഡ് കൊച്ചുകരിയിൽ കണ്ണൻ–- അനിമോൾ ദമ്പതികളുടെ മകൻ വൈശാഖ് (16) എന്നിവരെയാണ് കാണാതായത്. മൂന്നാമനെ മത്സ്യത്തൊഴിലാളികൾ കയർ എറിഞ്ഞാണ് രക്ഷപ്പെടുത്തിയത്. കടൽക്ഷോഭം ശക്തമായത് തെരച്ചിലിന് തടസമായി. അഗ്നിരക്ഷാസേനയും പൊലീസും തെരച്ചിലിന് സജ്ജരായി തീരത്തുണ്ട്. തീരദേശ പൊലീസ് ബോട്ടുമായി നീങ്ങിയെങ്കിലും തെരച്ചിൽ അസാധ്യമായി. രാത്രി തെരച്ചിലിന് സജ്ജീകരണങ്ങൾ തീരത്തൊരുക്കി. കടക്കരപ്പള്ളി കണ്ടമംഗലം സ്‌കൂളിൽ 10–-ാം ക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവരാണ് കുട്ടികൾ. കടലിലിറങ്ങിയ മൂന്നുപേരും തിരയിൽപ്പെട്ടതോടെ രക്ഷിക്കാൻ അലമുറയിട്ടെങ്കിലും മറ്റുള്ളവർ നിസഹായരായി. ബഹളംകേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾക്ക് ഒരാളെ മാത്രമേ രക്ഷിക്കാനായുള്ളൂ.
ഡിവൈഎസ്‌പി ടി ബി വിജയന്റെ നേതൃത്വത്തിൽ പൊലീസും കടക്കരപ്പള്ളി, ചേർത്തല തെക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളും സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..