ചേർത്തല താലൂക്കിലെ മുഴുവൻ പ്രദേശങ്ങളും കണ്ടെയ്‌ന്‍മെന്റ് സോൺ
5 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ
നൂറനാട് ഐടിബിപി ബറ്റാലിയനിലെ 50ലധികം ഉദ്യോഗസ്ഥർക്കും കോവിഡ്
ആലപ്പുഴ
ആലപ്പുഴ ജില്ലയിലാണ് ശനിയാഴ്‌ച ഏറ്റവും കൂടുതൽ പുതിയ രോഗികൾ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 87 പേർ. അതിൽ 51 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.
താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാമ്പ്, കായംകുളം മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപന സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിനു പോയ ജില്ലയിലെ രണ്ട് മത്സ്യത്തൊഴിലാളികൾക്കും ഇതിലൊരു മത്സ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
താമരക്കുളം, നൂറനാട് മേഖലകളിലും കായംകുളത്തും തീരദേശമേഖലയിലും കൂടുതൽ ജാഗ്രതയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നൂറനാട് ഐടിബിപി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബാരക്കിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും വ്യക്തിഗത ക്വാറന്റൈൻ ഉറപ്പാക്കും. നൂറനാട് ഐടിബിപി ക്യാമ്പിനു പുറത്ത് വീടുകളിൽ കുടുംബമായി താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ക്വാറന്റൈനിൽ ആക്കി. തീരദേശത്തെ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ വിവിധ വകുപ്പുകളിലെ ജീവനക്കാരെ കമ്യൂണിറ്റി സെന്ററുകളിൽ നിയോഗിച്ചു. കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറാക്കുന്നു.
ശനിയാഴ്‌ച രോഗം ബാധിച്ച 19 പേർ വിദേശത്തുനിന്നെത്തിയവരാണ്. 14 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തി. അഞ്ചുപേർ ആരോഗ്യ പ്രവർത്തകരാണ്. നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ടുപേർക്കും രോഗമുണ്ട്.
രോഗമുക്തർ
മുംബൈയിൽനിന്നെത്തിയ അരൂർ സ്വദേശിനികൾ, ദമാമിൽനിന്നെത്തിയ ബുധനൂർ സ്വദേശി, കുവൈത്തിൽ നിന്നെത്തിയ കരുവാറ്റ ചെങ്ങന്നൂർ, ചേർത്തല, മുഹമ്മ, പാലമേൽ സ്വദേശികൾ, ദുബായിൽ നിന്നെത്തിയ പുന്നപ്ര സ്വദേശി, ബഹറൈനിൽ നിന്നെത്തിയ ബുധനൂർ സ്വദേശി, മുംബൈയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി.
നിരീക്ഷണത്തിൽ–-- 6191
ആകെ 6, 191 പേർ നിരീക്ഷണത്തിലുണ്ട്. 368 പേർക്ക് ശനിയാഴ്‌ച ക്വാറന്റൈൻ നിർദേശിച്ചു. 607 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 8, 419 പേരെത്തി. 145 പേർ ശനിയാഴ്‌ചയെത്തി. അയൽ സംസ്ഥാനങ്ങളിൽനിന്ന് 201 പേരും. ആകെ 18,005 പേർ. 50 പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. എട്ടുപേരെ ഒഴിവാക്കി. 314 പേരാണ് നിലവിൽ ആശുപത്രി നിരീക്ഷണത്തിൽ. 237 സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..