27 April Saturday

കൊന്നിട്ടും കലിതീരാതെ...

സ്വന്തം ലേഖകന്‍Updated: Wednesday Jan 12, 2022

താമരക്കുളം വിവിഎച്ച്എസ്എസിന് മുന്നില്‍ കെഎസ്‍യുക്കാര്‍ എസ്എഫ്ഐ പതാകകളും കൊടിമരവും തീയിട്ട് 
നശിപ്പിക്കുന്നു

ചാരുംമൂട്   
എസ്എഫ്ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ കെഎസ്‍യുക്കാർ എസ്എഫ്ഐ പതാകകളും കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും തീയിട്ട് നശിപ്പിച്ചു. താമരക്കുളം വി വി ഹയർ സെക്കൻഡറി സ്‍കൂളിന് മുന്നില്‍ പകല്‍ 12നാണ് സംഭവം. 18 പതാകയും ഒമ്പത് കൊടിമരവും മൂന്ന് പ്രചാരണ ബോർഡുകള്‍ക്കുമാണ് തീയിട്ടത്. 
കെഎസ്‍യു നേതാക്കളായ റിയാസ്‍ പത്തിശേരി, അനീഷ്, ഷേക്ക്‌ ഫയാസ്, ജിഷ ഷാജി ജോർജ്, റീജ എന്നിവരുൾപ്പടെയുള്ളവർ കൃത്യം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവർക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. സ്ഥലത്ത് എബിവിപിയുടെ പത്തോളം കൊടികളുണ്ടായിട്ടും ഒന്നുപോലും ഇവര്‍ നശിപ്പിച്ചില്ല. 
    എസ്എഫ്ഐ-, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കോൺഗ്രസ് (ഐ) നൂറനാട് ബ്ലോക്ക് കമ്മിറ്റി പൊലീസിൽ പരാതി നൽകി. ചാരുംമൂട്ടിലുള്ള ബ്ലോക്ക് കമ്മിറ്റി ഓഫീസ് ആക്രമിച്ചെന്നാണ് ഗോവിന്ദ്, ശ്യാം ,അനൂപ് ലാൽ എന്നിവർക്കെതിരെ വ്യാജ പരാതി. 
    ധീരജിനെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസംതന്നെ കോൺഗ്രസുകാർ കെഎസ്‍യുക്കാരെ ഉപയോ​ഗിച്ച് നടത്തിയ അതിക്രമം അപലപനീയമാണെന്ന് സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു പറഞ്ഞു. ചാരുംമൂട്ടിൽ ചൊവ്വ വൈകിട്ട് സിപിഐ എം പ്രകടനം നടത്തി. ബി ബിനു ഉദ്ഘാടനംചെയ്‍തു. 
എ നൗഷാദ് അധ്യക്ഷനായി. എസ് സജി, ആർ ബിനു, പി മധു, ഒ സജികുമാർ, എസ് മുകുന്ദൻ, അഖിൽ ജി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് (ഐ) ചാരുംമൂട്ടിൽ പ്രകടനം നടത്താനെത്തിയെങ്കിലും പൊലീസ് തടഞ്ഞു. ചെങ്ങന്നൂർ ഡിവൈഎസ്‍പി ആർ ജോസ്, നൂറനാട് സി ഐ ജഗദീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top