തിരുവല്ല
പരുമല പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശത്ത് മണ്ണിടിഞ്ഞ് വൻകുഴി രൂപപ്പെട്ടു. ഇരുചക്രവാഹനയാത്രികരായ രണ്ട് സ്ത്രീകൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് പമ്പയാറിനുകുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഇടിവ്. ഒരാള്‍താഴ്ചയിലാണ് മണ്ണിടിഞ്ഞത്. സംഭവമറിഞ്ഞയുടന്‍ മാത്യു ടി തോമസ് എംഎല്‍എ, പൊതുമരാമത്ത് ചീഫ് എന്‍ജിനിയറുമായി ബന്ധപ്പെട്ട് തകരാര്‍ പരിഹരിക്കാന്‍ അതിവേഗത്തില്‍ നടപടി സ്വീകരിച്ചു. മണ്ണും കല്ലുമിട്ട് വശങ്ങള്‍ ഉറപ്പിച്ചു. ഭാരവാഹനങ്ങള്‍ കയറ്റി വൈകിട്ട് പരിശോധനയും നടത്തി. പൊതുമരാമത്തിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലംസന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി. പാലത്തിന് പൊതുവെ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 50 വര്‍ഷം മുമ്പ് നിര്‍മിച്ച പാലമാണിത്.
പരുമല പള്ളിയുടെ ഭാഗത്തുനിന്നും പാലത്തിലേക്ക് കയറുന്നതിനുതൊട്ടുമുമ്പ് വലതുവശത്താണ് മണ്ണിടിഞ്ഞത്. ബുധന്‍ പകല്‍ മൂന്നോടെയാണ് സംഭവം. ലോറിയും കാറും കടന്നുപോയതിന് പിന്നാലെ ഭയാനക ശബ്ദത്തോടെ റോഡ് ഇടിഞ്ഞുതാഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഈ സമയത്ത് പരുമല ഭാഗത്ത് നിന്നെത്തിയ ഇരുചക്ര വാഹന യാത്രക്കാരായ രണ്ട് സ്ത്രീകൾ കുഴിയിൽ വീഴാതെ രക്ഷപെട്ടു. രണ്ടര മീറ്ററോളം വ്യാസവും അഞ്ചടിയോളം താഴ്ചയുമുള്ള കുഴിയാണ് രൂപപ്പെട്ടത്. തുടര്‍ന്ന് ഒരു ഭാഗത്തുകൂടിമാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
കനത്ത മഴയിൽ പമ്പ കരതൊട്ട് ഒഴുകിയ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഇതിന്റെ ഭാഗമായി അപ്രോച്ച് റോഡിന് താഴെ മണ്ണ് അടർന്ന് പോയതാകാം കുഴി രൂപപ്പെടാൻ കാരണമെന്ന് സംശയിക്കുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതർ അപ്രോച്ച് റോഡ് ഭാഗങ്ങൾ വിശദമായി പരിശോധിച്ചുവരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..