കായംകുളം
അച്ഛന്റെ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ട നക്ഷത്രമോൾക്ക് നാട് കണ്ണീരിൽകുതിർന്ന യാത്രാമൊഴിയേകി. അമ്മ വിദ്യ അന്ത്യവിശ്രമം കൊള്ളുന്ന പത്തിയൂർ തൃക്കാർത്തിക വീട്ടിലെ കുഴിമാടത്തിന് അരികിലാണ് നക്ഷത്ര ഇനി ഉറങ്ങുക.
കായംകുളം ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളി പകൽ രണ്ടോടെയാണ് വീട്ടിലെത്തിച്ചത്. തോരാത്ത മഴയെ അവഗണിച്ച് നക്ഷത്രയെ ഒരുനോക്ക് കാണാൻ സ്‌ത്രീകളും കുട്ടികളും അടക്കം വൻജനാവലി എത്തി.
മുത്തച്ഛൻ ലക്ഷമണനെയും മുത്തശ്ശി രാജശ്രീയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവർക്കായില്ല. പൊന്നോമ്മനയ്‌ക്ക് ചുംബനം നൽകിയ രംഗം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. മൃതദേഹം രണ്ട് മണിക്കൂറോളം പൊതുദർശനത്തിനുവച്ചു. നക്ഷത്ര പഠിച്ച മുള്ളികുളങ്ങര എൽപി സ്‌കൂളിലെ അധ്യാപകരും നിയന്ത്രണംവിട്ട് കരഞ്ഞത് വികാരഭരിതമായി.
നാലിന് വിദ്യയുടെ സഹോദരന്മാരായ വിഷ്‌ണുവും കുട്ടനും അമ്പിളിയും ചേർന്ന് നക്ഷത്രയുടെ മൃതദേഹം കുഴിമാടത്തിലെത്തിച്ച് സംസ്‌കരിച്ചു. എ എം ആരിഫ് എംപി, യു പ്രതിഭ എംഎൽഎ, രമേശ് ചെന്നിത്തല എംഎൽഎ നഗരസഭാധ്യക്ഷ പി ശശികല, പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..