ചെങ്ങന്നൂർ
തമിഴ്നാട്ടിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വാഹനമോഷണം പതിവാക്കിയ യുവാവിനെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം പേയാട് കുറക്കാട്ടുകോണം തോട്ടരികത്ത് രതീഷ്‌ഭവനത്തിൽ രതീഷ് (കൊമ്പൻ രതീഷ് –- 26) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.
ബുധൻ രാവിലെ എം സി റോഡിൽ ചെങ്ങന്നൂർ ഗവ. ഐടിഐ ജങ്ഷന് സമീപം നടത്തിയ വാഹന പരിശോധനയ്‌ക്കിടയിലാണ് പിടിയിലായത്. സ്‌കൂട്ടറിലെത്തിയ രതീഷിനെ സംശയം തോന്നിയതിനെത്തുടർന്ന് വിശദമായ പരിശോധന നടത്തി. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് നിരവധി ഇരുചക്ര വാഹനങ്ങളുടെ താക്കോലുകളും മൊബൈൽഫോൺ, ഡ്രില്ലിങ് മെഷീനിൽ ഉപയോഗിക്കുന്ന ബിറ്റ് എന്നിവ കണ്ടെത്തി. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലും തിരുവനന്തപുരം മെഡിക്കൽ കോളേജ്, കടയ്‌ക്കൽ, കൊല്ലം കൂടൽ, ഈരാറ്റുപേട്ട, മലപ്പുറം വളാഞ്ചേരി എന്നീ സ്‌റ്റേഷനുകളിലും കേസുള്ളതായി പൊലീസ് പറഞ്ഞു. കന്യാകുമാരി ജില്ലയിലെ അരുൾ മൊഴിയൂരിൽനിന്ന് മോഷ്‌ടിച്ച വാഹനത്തിലായിരുന്നു യാത്ര. ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..