ആലപ്പുഴ
മഴയ്‌ക്ക് അൽപ്പം ശമനം; പക്ഷേ കിഴക്കൻ വെള്ളത്തിന്റെ വരവ് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. അച്ചൻകോവിൽ, പമ്പ, മണിമല ആറുകളിൽ നിന്നൊഴുകിയെത്തുന്ന വെള്ളമാണ് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകൾക്ക് ഭീഷണിയാകുന്നത്. ആലപ്പുഴ–-ചങ്ങനാശേരി, അമ്പലപ്പുഴ–-തിരുവല്ല, ഹരിപ്പാട്–-എടത്വ റൂട്ടുകളിൽ വെള്ളം കയറിയതിനാൽ കെഎസ്‌ആർടിസി താൽക്കാലികമായി സർവീസ് നിർത്തി.
താഴ്‌ന്ന പ്രദേശങ്ങൾ ദുരിതത്തിൽജൂലൈ 31ന് കാലവർഷം ശക്തമായശേഷം ഏറ്റവും കുറവ് മഴ പെയ്‌ത ജില്ലകളിലൊന്നാണ് ആലപ്പുഴ. ഒരാഴ്‌ചയ്‌ക്കിടെ 145.5 മില്ലീമീറ്ററാണ് പെയ്‌തത്. ലഭിക്കേണ്ട മഴയിൽ 30 ശതമാനം ഇപ്പോഴും കുറവാണ്. വെള്ളിയാഴ്‌ച പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വ്യാഴം രാവിലെ എട്ടുമുതൽ വെള്ളി രാവിലെ എട്ടുവരെ പെയ്‌തത് ആറു മില്ലീമീറ്റർ മഴമാത്രം. പക്ഷേ ഒഴുകിയെത്തുന്ന വെള്ളം താഴ്‌ന്ന പ്രദേശങ്ങളെ ദുരിതത്തിലാക്കി. തണ്ണീർമുക്കം ഒഴികെയുള്ള കായൽ മേഖലകളിൽ ഓറഞ്ച് മുന്നറിയിപ്പു പ്രഖ്യാപിച്ചിട്ടുണ്ട്.
720 പേർ ക്യാമ്പുകളിൽ
കുട്ടനാട്ടിലാണ് ഏറ്റവും കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലായത്. തലവടി, എടത്വ, മുട്ടാർ, രാമങ്കരി, പുളിങ്കുന്ന് എന്നിവിടങ്ങളിൽ വീടുകളിൽ വെളളം കയറി. കൈനകരി പഞ്ചായത്തിലെ പത്തോളം തുരുത്തുകൾ വെള്ളത്തിലാണ്. ബുധന്നൂരിൽ വെള്ളക്കെട്ടിൽ അകപ്പെട്ട 64 കുടുംബങ്ങളെ അഗ്നിരക്ഷാ സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തയ്യൂർ ഭാഗത്ത് കുടുങ്ങിയവരെയാണ് രക്ഷിച്ചത്. ജില്ലയിൽ 33 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇവയിൽ 270 കുടുംബങ്ങളിലെ 894 പേർ കഴിയുന്നു. 21 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..