ആലപ്പുഴ
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ 38 കോടിയുടെ തട്ടിപ്പിന്റെ അന്വേഷണം അഞ്ചുവർഷമായിട്ടും എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകരുടെ കൂട്ടായ്മ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കൾ രാവിലെ 10 മുതൽ ഹെഡ് ഓഫീസിന് മുന്നിലാണ് സമരം.
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. 2016 ഡിസംബറിലാണ് 14 കോടി രൂപ പല നിക്ഷേപകരുടെ പേരിൽ വായ്പ എടുത്തതായി വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്. വിവിധ ഏജൻസികൾ അന്വേഷിച്ചിട്ടും 500ലധികം നിക്ഷേപകരുടെ തുക ഇനിയും മടക്കി നൽകിയിട്ടില്ല.
അഴിമതി നടത്തിയവരിൽനിന്ന് തുക ഈടാക്കിയിട്ടുമില്ല. നിക്ഷേപ സർട്ടിഫിക്കറ്റ് നിക്ഷേപകരുടെ പക്കലിരിക്കെയാണ് ബാങ്കിന്റെ കംപ്യൂട്ടറിൽ വായ്പയെടുത്തുവെന്ന് വ്യാജരേഖയുണ്ടാക്കിയത്.
കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയഭരണസമിതി അധികാരത്തിലെത്തി രണ്ടുവർഷമായിട്ടും നിക്ഷേപകർക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ജോയിന്റ് രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ മൂന്നുതവണ പാക്കേജുകൾ മുന്നോട്ടുവച്ചെങ്കിലും ഭരണസമിതി നടപ്പാക്കിയില്ല.
മുൻ ഭരണസമിതി അംഗങ്ങളെയും ഭീമമായ വായ്പയെടുത്ത രാഷ്ട്രീയക്കാരെയും രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ഭരണസമിതി നടത്തുന്നതെന്ന് അവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കൺവീനർ ബി ജയകുമാർ,വി ജി രവീന്ദ്രൻ, എം വിനയൻ, ടി കെ പ്രഭാകരൻനായർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..