ചേർത്തല
വേമ്പനാട് കായലിന് കുറുകെ പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറെക്കരയുമായി ബന്ധിപ്പിക്കുന്ന പാലം അതിവേഗം ഉയരുമ്പോൾ നാടാകെ കടപ്പാടോടെയാണ് കോടിയേരി ബാലകൃഷ്‌ണനെ ഓർമിക്കുന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കോടിയേരിയുടെ ഇടപെടൽ പാലം അനുവദിക്കുന്നതിൽ പ്രധാനമായി. നാടിന്റെ ചിരകാല ആവശ്യമായ പാലം അനുവദിക്കണമെന്ന പ്രമേയം സിപിഐ എം ഏരിയ കമ്മിറ്റി അംഗീകരിച്ചതോടെയാണ് പദ്ധതി സർക്കാരിന്റെ സജീവപരിഗണനയിലായത്.
100 കോടിയുടെ പദ്ധതി അനുവദിക്കുന്നതിൽ ശക്തമായ ഇടപെടലാണ് സിപിഐ എം നടത്തിയത്. ജില്ലാ കമ്മിറ്റിയുടെ ശുപാർശയുമായി ചേർത്തലയിലെ പാർടി നേതൃത്വം കോടിയേരിയെ സമീപിച്ചതോടെ നടപടി ഊർജിതമായി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായിരുന്ന ടി എം തോമസ് ഐസക്, ജി സുധാകരൻ എന്നിവരുടെ മുൻകൈയിൽ പദ്ധതി സർക്കാർ അംഗീകരിച്ചു.
കിഫ്‌ബി അനുവദിച്ച 100 കോടിയുടെ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനംചെയ്‌തത്. തുടർന്ന് പെരുമ്പളത്ത് എത്തിയ കോടിയേരിയെ ഹൃദ്യമായാണ് നാട്ടുകാർ വരവേറ്റത്. പാലം അനുവദിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അദ്ദേഹം പരാമർശിച്ചു. പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നതിനിടെ കോടിയേരിയുടെ അകാലവിയോഗം നാട്ടുകാർക്ക് കടുത്ത നൊമ്പരമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..