20 April Saturday

വീടുകയറി അക്രമം : ബിജെപി –-ആർഎസ്എസ് സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
മാന്നാർ
മദ്യപിക്കാൻ പണം  നൽകാത്തതിനെ തുടർന്ന് വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച ആറംഗ സംഘം പിടിയിൽ. ചെന്നിത്തല പഞ്ചായത്ത് കാരാഴ്മ പൗവത്തിൽ ജി സുനിൽ (40), വാര്യത്ത് വീട്ടിൽ സിജി (38), കാരാഴ്മ കിഴക്ക് പൂയ്യപ്പള്ളിൽ ജെ ജോൺസൺ (39) വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണി ബോസ് - 38), ഒരിപ്രം ദ്വാരകയിൽ ബിബിൻ (35), ഒരിപ്രം കണ്ടത്തിൽ വീട്ടിൽ ആർ ഷിബു (35) എന്നിവരെയാണ് മാന്നാർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. 
  പൊലീസ് പറയുന്നത് ഇങ്ങനെ :വെള്ളി രാത്രി 8.30 നാണ് സംഭവം. വിദേശത്ത് ജോലിക്കു ശേഷം അവധിക്ക് നാട്ടിലെത്തിയ വലിയകുളങ്ങര പൈനുംമൂട്ടിൽ ഗോപാലകൃഷ്ണൻ (45) തന്റെ  ഉടമസ്ഥതയിൽ മഹാത്മ സ്കൂളിനു സമീപം നടത്തുന്ന എസ് കെ കട്ട കമ്പനിയിൽ ഇരിക്കവെ ഈ  സംഘം മദ്യം കഴിക്കാൻ പണം ആവശ്യപ്പെട്ടു. എന്നാൽ പണം തരില്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ഒന്നാം പ്രതി സുനിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ഗോപാല കൃഷ്ണന്റെ കൈയ്ക്കും ശരീരമാകെയും കുത്തി പരിക്കേൽപ്പിച്ചു. 
  സംഭവം കണ്ട് തടയാൻ ഓടിയെത്തിയ തൊഴിലാളികളായ ആയില്യം വീട്ടിൽ അമിത്ത്, കുട്ടമ്പേരൂർ തയ്യിൽ വീട്ടിൽ നിഖിൽ, ഒരിപ്രം പൈനുംമൂട്ടിൽ നന്ദു രവി എന്നിവരെയും  കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു. എല്ലാവരും പരുമല സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെത്തി
ഉണ്ണി ബോസ് എന്നു വിളിക്കുന്ന വിനീഷ് മാധ്യമ പ്രവർത്തകനെ മർദിച്ച കേസിലെ പ്രതിയാണ്. ജി സുനിലിന് ഏഴു കേസും സിജിക്ക് മൂന്നു കേസും ജോൺസണിന്‌ രണ്ടു കേസും ഷിബുവിന് ഒരു കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top