തിരുവനന്തപുരം/ആലപ്പുഴ
കേന്ദ്ര സർക്കാരിന്റെ ദ്രോഹനയങ്ങൾക്കെതിരെ രാജ്യമാകെ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ആഹ്വാനംചെയ്‌ത നിർമാണത്തൊഴിലാളികളുടെ ദ്വിദിന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. നിർമാണമേഖലയാകെ സ്‌തംഭിപ്പിച്ച് പണിമുടക്കിയ തൊഴിലാളികൾ വ്യാഴാഴ്‌ച 90 കേന്ദ്രത്തിൽ മാർച്ചും ധർണയുംനടത്തി. ഒരുലക്ഷത്തിലേറെ തൊഴിലാളികൾ അണിനിരന്നു.
ക്ഷേമനിധി വഴി നൽകുന്ന പെൻഷന്റെ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ വഹിക്കുക, 1996-ലെ നിർമാണ തൊഴിലാളി സെസ് നിയമം സംരക്ഷിക്കുക, മൈഗ്രൻഡ് വർക്കേഴ്സ് നിയമവും ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് നിയമവും എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, എല്ലാ തൊഴിലാളി കുടുംബത്തിനും മാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക തുടങ്ങിയവ ഉന്നയിച്ചാണ് പണിമുടക്ക്. വെള്ളിയും തുടരും.
തിരുവനന്തപുരം ജിപിഒയ്‌ക്ക് മുന്നിൽ മാർച്ചും ധർണയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ഇ ജി മോഹനൻ അധ്യക്ഷനായി.
ആലപ്പുഴ ചെത്ത് തൊഴിലാളി ഓഫീസിന് മുന്നിൽനിന്നാരംഭിച്ച പ്രകടനം ഇരുമ്പ് പാലം പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്‍തു. സി കുശൻ അധ്യക്ഷനായി. എ പി സോണ, പി പി പവനൻ, എസ് എം ഹുസൈൻ, കെ ലാലൻ, ഗോപാലകഷ്ണൻ നായർ, ജിജിമോൻ, ശ്രീഹരി എന്നിവർ പങ്കെടുത്തു.
ഹരിപ്പാട്ട് നാരകത്തറ പോസ്‌റ്റോഫീസ് മാർച്ചും ധർണയും സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. ആർ ബിജു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എൻ സോമൻ, എം തങ്കച്ചൻ, കെ മോഹൻ, പരമേശ്വരൻ ആചാരി, വിജയപ്പൻ, സെൽവി, ഹരികുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..