ആലപ്പുഴ
ജില്ലയിൽ 63 പശുക്കൾക്ക് ഭക്ഷ്യവിഷബാധ. ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ നാല് കർഷകരുടെ 32 പശുക്കൾക്കും ചേന്നംപള്ളിപ്പുറത്ത് മൂന്ന് കർഷകരുടെ 31 പശുക്കൾക്കുമാണ് ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയത്‌ത്. ഇതിൽ രണ്ടെണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ചത്തു. ഒരെണ്ണത്തിന്റെ നില ഗുരുതരമാണ്.
വിഷബാധ റിപ്പോർട്ട്‌ചെയ്‌ത മറ്റ് പശുക്കൾ അപകടനില തരണംചെയ്‌തതായാണ് സൂചന. ചേന്നംപള്ളിപ്പുറത്ത് 12–-ാം വാർഡിൽ പവിത്രത്തിൽ ലീല പവിത്രന്റെ ഫാമിലെ പശുവിന്റെ നില ഗുരുതരമാണ്. ഇവരുടെ 18 പശുക്കളിൽ വിഷബാധയേറ്റ 14 എണ്ണത്തിൽ ഒന്നാണ് ചത്തത്. കിടാവുകൾക്കും രോഗം ബാധിച്ചതായി സൂചനയുണ്ട്. ചെങ്ങന്നൂരിൽ സ്വകാര്യ ഫാമിലും മൂന്ന് വീടുകളിലുമാണ് പശുക്കൾക്ക് വിഷബാധയേറ്റത്. ആറാം വാർഡിൽ മംഗലം അനുഷാഭവനിൽ ഗീതാകുമാരിയുടെ വീട്ടിലെ പശു തിങ്കൾ രാവിലെ ചത്തു. ഇവിടെ മറ്റ് അഞ്ച് പശുക്കൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
ഡോക്‌ടർമാർ പരിശോധന നടത്തുന്നുണ്ട്. തീറ്റയെടുക്കാതിരിക്കുക, മന്ദത, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കന്നുകാലികൾക്ക് ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ അടുത്തുള്ള വെറ്ററിനറി ഡോക്‌ടറുടെ സേവനം തേടണം. ജില്ലയിൽ കാലിത്തീറ്റയിൽനിന്നുണ്ടായതായി സ്ഥിരീകരിച്ച ഭക്ഷ്യവിഷബാധ നിയന്ത്രണവിധേയമായതായി ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബി സന്തോഷ്‌കുമാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..