ചെങ്ങന്നൂർ
ഇന്ത്യയെ വർഗീയവാദികളുടെ റിപ്പബ്ലിക്കാക്കാൻ ആർഎസ്എസ് ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. വെൺമണി ചാത്തന്റെ 63–-ാമത് രക്ഷസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം വെൺമണി ഈസ്‌റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ നാളെയുണ്ടാകുമോ എന്ന ആശങ്ക ഉയരുന്നു. തലമുറകളായി ഇന്ത്യയിൽ ജനിച്ചുവളരുന്ന ലക്ഷക്കണക്കിന് മനുഷ്യരെ രാജ്യത്തിന് വെളിയിൽ തള്ളണം എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവരാണ് രാജ്യത്ത് രാഷ്‌ട്രീയ അധികാരം നിയന്ത്രിക്കുന്നത്. രാഷ്‌ട്രപിതാവിനെ കൊന്നുതള്ളിയതും ഈ രാഷ്‌ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് ലഭിച്ച എല്ലാ അധികാരങ്ങളും അവകാശങ്ങളും ഹിന്ദുരാഷ്‌ട്രലക്ഷ്യത്തിനും കോർപറേറ്റ് കുത്തകകൾക്കുമായി ബിജെപി സർക്കാർ ഘട്ടംഘട്ടമായി ഇല്ലായ്‌മ ചെയ്യുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേന്ദ്ര ബജറ്റ് അടിമുടി ജനവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ എ കെ ശ്രീനിവാസൻ അധ്യക്ഷനായി. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എച്ച് റഷീദ്, പുഷ്‌പലത മധു, ആർ രാജേഷ്, ജെയിംസ് ശാമുവേൽ, പി ആർ രമേശ്കുമാർ, കെ എസ് ഷിജു, ജെബിൻ പി വർഗീസ്, ആർ രാജഗോപാൽ, വി സി കുഞ്ഞുകുട്ടി, ഡി രാജൻ, ടി സി സുനിമോൾ, മഞ്‌ജുളാദേവി, പി കെ കുമാർജി, ഡി ഷാജി, കെ എസ് സാദിഖ്, പി വി ശിവദാസൻ, സജി കെ തോമസ്, പി സി അജിത, എം എസ് സെൻസിലാൽ, സുമേഷ് എം പിള്ള എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ നെൽസൺ ജോയി സ്വാഗതവും കെ ശ്യാംകുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..