ആലപ്പുഴ
കായൽക്കാഴ്‌ചകളും കുട്ടനാടൻ സൗന്ദര്യവും നുകരാനാകുന്ന "സീ കുട്ടനാട്' ടൂറിസം ബോട്ടുയാത്ര തുടങ്ങി. ആദ്യദിനത്തിൽ രാവിലെയും വൈകിട്ടും നടത്തിയ രണ്ടുംട്രിപ്പിലും നിറയെ സഞ്ചാരികളുണ്ടായിരുന്നു. ശനി രാവിലെ ആലപ്പുഴ മാതാജെട്ടിയിൽനിന്ന് ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആദ്യ സർവീസ് ആരംഭിച്ചത്. ഇരുനിലബോട്ടിൽ നിറഞ്ഞ യാത്രക്കാർ കൈവീശിയും ആഹ്ലാദം പ്രകടിപ്പിച്ചുമാണ് യാത്രതിരിച്ചത്.
ഉച്ചഭക്ഷണം കുടുംബശ്രീയുടെ കപ്പയും മീൻകറിയുമായിരുന്നു. വൈകിട്ടത്തെ ട്രിപ്പിൽ ലഘുഭക്ഷണം നൽകി. കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ 20 മിനിറ്റിലേറെ സമയം ചെലവഴിച്ചു. വരുംദിവസങ്ങളിൽ നൂറുരൂപയ്‌ക്ക് കുടുംബശ്രീയുടെ ഉച്ചഭക്ഷണവും ബോട്ടിലുണ്ടാകും.
രാവിലെ പത്തുമുതൽ ഒന്നു വരെയും മൂന്നുമുതൽ ആറുവരെയും രണ്ട് ട്രിപ്പാണുള്ളത്. മുകൾ നിലയ്‌ക്ക് 300 രൂപയും താഴെ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഫോൺ: 9400050325
പുന്നമട ഫിനിഷിങ് പോയിന്റ്, സ്‌റ്റാർട്ടിങ് പോയിന്റ്, സായികേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി ബ്ലോക്ക്, വട്ടക്കായൽ, ചെറുകായൽ, കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങളിലേക്കാണ് ഒരുവശത്തേക്കുള്ള യാത്ര. പിന്നീട് മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി ആലപ്പുഴയിലെത്തും. മൂന്നുമണിക്കൂറാണ് ട്രിപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..