ആലപ്പുഴ
ഉദ്യോഗാർഥികളെയും തൊഴിൽ ദാതാക്കളെയും ഒരുകുടക്കീഴിൽ എത്തിച്ച് സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരം സംഘടിപ്പിച്ച തൊഴിൽ മേളകൾ വഴി ജില്ലയിൽ ഉപജീവനമായത് 9640 പേർക്ക്. സംസ്ഥാന തൊഴിൽ വകുപ്പും സംസ്ഥാന സർക്കാരിനു കീഴിലെ കേരള അക്കാദമി ഫോർ സ്കിൽഡ് എക്സലൻസും സംയുക്തമായി രൂപം നൽകിയ എംപ്ലോയബിലിറ്റി സെന്ററുകൾ വഴി സ്വകാര്യമേഖലയിലാണ് ഇവർക്ക് തൊഴിൽ ലഭ്യമാക്കിയത്.
തൊഴിൽ രഹിതരില്ലാത്ത കേരളമെന്ന ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാഴ്‌ചപ്പാടിന്റെ ഫലമായി 2016ലാണ് എംപ്ലോയബിലിറ്റി സെന്ററുകൾക്ക് രൂപം നൽകുന്നത്. തൊഴിലിനായി രജിസ്റ്റർ ചെയ്യാനും നിയമനം ലഭിക്കാനും രൂപീകരിച്ച സ്ഥാപനമായ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കളെ എംപ്ലോയബിലിറ്റി സെന്ററുകളാക്കി. ഉദ്യോഗാർഥികളുടെ നൈപുണ്യം വിലയിരുത്തി അവർക്കാവശ്യമായ തൊഴിൽനൈപുണ്യ പരിശീലനം നടത്തുന്ന കേന്ദ്രങ്ങളാക്കി.
ജോലി സാധ്യതകളേറിയ സ്വകാര്യമേഖലയിലെ തൊഴിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് ജില്ലയിൽ എട്ടുവർഷത്തിനിടെ 22 മെഗാ തൊഴിൽ മേളകളും 80 തൊഴിൽ മേളകളുമാണ് ജില്ലയിൽ സംഘടിപ്പിച്ചത്. 24,200 ഉദ്യോഗാർഥികളാണ് ജില്ലയിൽ സെന്ററിന് കീഴിൽ രജിസ്റ്റർചെയ്‌ത്. 16240 പേർക്ക് നൈപുണ്യവികാസ പരിശീലനം നൽകി. കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാൻ ആഴ്‌ചയിൽ മൂന്ന് കമ്പനികളുടെ അഭിമുഖസൗകര്യവും സെന്റർ ഒരുക്കുന്നു.
തൊഴിൽ വൈദഗ്ധ്യവും യോഗ്യതയുമുള്ള ജീവനക്കാരെ ആവശ്യമുള്ള കമ്പനികളും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നടത്തുന്നു. പ്ലസ് ടു മുതൽ ബിടെക്, എംടെക്, എംബിഎ, എംസിഎ യോഗ്യത നേടിയവർ വരെ സെന്ററിൽ തൊഴിലിനായി രജിസ്റ്റർചെയ്യുന്നു. ഫോൺ: 04772230624.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..