ആലപ്പുഴ
കൃത്രിമക്കാലുമായി നിറഞ്ഞാടി ദേവിക ദീപക്. യുപി വിഭാഗം മോഹിനിയാട്ടത്തിൽ കായംകുളം സെന്റ് മേരീസ് ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് പരിമിതികളേയും അവസരമാക്കി നൃത്തംചവിട്ടിയത്. ഉപജില്ലാതലത്തിൽ ഓൺലൈനിൽ ഒന്നാമത് എത്തിയെങ്കിലും റവന്യൂ കലോത്സവത്തിൽ മത്സരിക്കാനെത്തിയപ്പോൾ രണ്ടാംസ്ഥാനമാണെന്നു പറഞ്ഞ് അനുമതി നിഷേധിച്ചു. തുടർന്ന് പ്രത്യേക അനുമതി വാങ്ങിയാണ് മത്സരിച്ചത്. എ ഗ്രേഡും സ്വന്തമാക്കി. 2011 സെപ്തംബർ 29ന് അമ്മയ്‌ക്കും അമ്മുമ്മയ്‌ക്കുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ അമ്മയെ നഷ്‌ടമായി. അമ്മൂമ്മയുടെ കൈയിലിരുന്ന ഒന്നര വയസുകാരി ദേവികയുടെ കാൽപ്പാദം മുറിച്ചുനീക്കി. എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലെ ഡോ.ഭാസ്‌കറുടെ നിർദ്ദേശപ്രകാരമാണ് നൃത്തയിനങ്ങൾ പരിശീലിച്ചത്. കരുനാഗപ്പള്ളി മഹാദേവ സ്‌കൂൾ ഓഫ് ഡാൻസിലെ അനന്തൻ തമ്പിയാണ് പരിശീലകൻ. ഭരതനാട്യത്തിൽ അരങ്ങേറ്റം കഴിഞ്ഞു. അമ്മൂമ്മ സരസ്വതിയമ്മയ്‌ക്കൊപ്പമാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. ഓച്ചിറ പായിക്കുഴി ശ്രീവിശാഖ് ദീപക് ചന്ദ്രൻ, പരേതയായ ദിവ്യ ദമ്പതികളുടെ മകളാണ് ദേവിക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..