വണ്ടാനം
അതിസങ്കീർണമായ ലാപ്രോസ്‌കോപിക്ക് ശസ്‌ത്രക്രിയ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി നടത്തി. ഗർഭാശയ ക്യാൻസർ ബാധിച്ച ശാസ്‌താംകോട്ട ചക്കുവെളി സ്വദേശിനിക്കാണ് 3-ഡി ശസ്‌ത്രക്രിയ നടത്തിയത്.
ആന്തരികാവയവങ്ങൾ വ്യക്തമായിക്കണ്ട് ബയോപ്‌സി എടുക്കാനും രോഗവ്യാപ്തി തിരിച്ചറിയാനും 3ഡി വിഷൻ സഹായിക്കും. രോഗംബാധിച്ച ഗർഭാശയം മുഴുവനായി ശസ്‌ത്രക്രിയയിൽ നീക്കംചെയ്‌തു. ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.
മുറിവിന്റെ വ്യാപ്തി കുറയുന്നതിനാൽ രോഗിക്ക് ഏറെനാൾ ആശുപത്രിയിൽ കഴിയേണ്ടിവരില്ലെന്നത് പ്രത്യേകതയാണ്. സ്വകാര്യ ആശുപത്രിയിൽ അഞ്ചുലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്‌ത്രക്രിയ സൗജന്യമായാണ് നടത്തിയത്.
രണ്ട് മണിക്കൂറിലധികം നീണ്ട ശസ്‌ത്രക്രിയയിൽ ഡോക്‌ടർമാരായ അജിത രവീന്ദ്രൻ, ശിൽപ്പ നായർ, പി എസ് ദീപ്തി, മെഡിക്കൽ വിദ്യാർഥികളായ ജീൻ, ആമിന, രേഷ്‌മ, അനസ്‌തേഷ്യ വിഭാഗം ഡോക്‌ടർമാരായ സന്ന ആർ ചന്ദ്രൻ, സഞ്ജിത്ത് തോമസ്, എസ് ആർ ജസീല, ഐആർ രേണുക, നേഴ്സുമാരായ പി എസ് ധന്യ, സിമി ആന്റണി എന്നിവരും പങ്കാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..