മാന്നാർ
ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നുവീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്കും ചെറുമകൾക്കും പരിക്കേറ്റു. മാന്നാർ പഞ്ചായത്ത് പാവുക്കര മൂന്നാം വാർഡിൽ പന്തളാറ്റിൽ ചിറയിൽ മണലിൽ രാഖി (42), ചെറുമകൾ ദിയ അനിൽ (13) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുമുറി മാത്രമുള്ള ഓടിട്ട വീടാണ് ബുധൻ രാത്രി 10.30 ന് മഴയിലും കാറ്റിലും തകർന്നത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഇവരുടെ ശരീരത്ത് പൊട്ടിയ ഓടിൻ കഷണങ്ങളും കഴുക്കോലുകളും കട്ടകളും വീണ് രാഖിയുടെ തോളെല്ലിന് പൊട്ടലുണ്ടായി. ദിയക്ക് കാലിനു മുറിവേറ്റു. തിരുവല്ല ഗവ. ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി വിട്ടു.
ഏഴുമാസം മുമ്പുള്ള വെള്ളപ്പൊക്കത്തെ തുടർന്ന് മാന്നാർ അക്ഷര ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെയാണ് രാഖിയുടെ ഭർത്താവ് രാജപ്പൻ ആചാരി മരിച്ചത്. ക്യാമ്പ് സന്ദർശിക്കാൻ എത്തിയ കലക്‌ടർ ഈ കുടുംബത്തിന് വീട് നിർമിച്ച് നൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു. വീട് തകർന്നതോടെ തലചായ്‌ക്കാൻ ഇടമില്ലാത്ത ഇവർക്ക് പഞ്ചായത്തംഗം സലീന നൗഷാദ് താൽക്കാലികമായി താമസ സൗകര്യം ഏർപ്പാടാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..