കൽപ്പറ്റ> കോൺഗ്രസ് നേതാക്കളുടെ പണാപഹരണ ആർത്തി അനാഥമാക്കിയത് ഒരു കുടുംബത്തിന്റെ നാഥനെ. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രൻ നായർ മരണത്തിന്റെ ഉത്തരവാദി പുൽള്ളി സഹകരണ ബാങ്കിലെ അഴിമതിക്ക് ചുക്കാൻപിടിച്ച കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം മാത്രമല്ല. പിന്തുണ നൽകിയ കെപിസിസി നേതൃത്വം കൂടിയാണ്.
ചിരിച്ചുകൊണ്ടുള്ള കഴുത്തറക്കലായിരുന്നു കോൺഗ്രസ് നേതാക്കൾ. ചെറിയ ആവശ്യങ്ങക്ക് സഹായം തേടുന്നവരെ തട്ടിപ്പിന് ഇരകളാക്കി. രാജേന്ദ്രൻ നായർ ഇതിലൊരാൾ മാത്രം. 36 തട്ടിപ്പുകളിലൂടെ നേതാക്കൾ നേടിയത് 8.68 കോടി രൂപയാണ്. അബ്രഹാമിന്റെ ബിനാമി കൊല്ലപ്പിള്ളി സജീവന്റെ അക്കൗണ്ടിലേക്ക് മാത്രം 12 വായ്പയുടെ തുക മാറ്റി. തട്ടിപ്പിൽ അബ്രഹാമിന്റെ ബന്ധുക്കളെ പോലും വിട്ടില്ല. ചോദ്യം ചെയ്‌ത ബന്ധുക്കളായ ദമ്പതികൾക്ക് ബിനാമികളിൽനിന്ന് ക്രൂരമർദനമേറ്റു.
ഇരകളും കർഷക കോൺഗ്രസിന്റെ ചില പ്രവർത്തകരും കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതികളുടെയെല്ലാം സ്ഥാനം ചവറ്റുകുട്ടയായിരുന്നു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ വീട്ടിലടക്കം പോയി കാര്യങ്ങൾ ധരിപ്പിച്ചു. പ്രതിപക്ഷനേതാവിനും കെപിസിസി പ്രസിഡന്റിനും നേരിട്ട് പരാതി നൽകി. തട്ടിപ്പുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. പാർടിയിൽ കൂടുതൽ ഉയർന്ന സ്ഥാനം നൽകി. പരാതി ഉന്നയിച്ചവർക്ക്‌നേരെ ഭീഷണിയുമുണ്ടായി.
കർഷകരുടെ പേരിൽ തട്ടിയെടുത്ത തുക ബാങ്ക് ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാനുള്ള നടപടികളിലാണ് സഹകരണ വകുപ്പ്. ഇത് തടസപ്പെടുത്താൻ പ്രതികൾ കോടതികളെ സമീപിച്ച് സമയം ദീർഘിപ്പിച്ചു. അല്ലായിരുന്നുവെങ്കിൽ പണം തിരിച്ചുപിടിക്കുകയും ഇരയായവർക്ക് ഭൂരേഖകൾ തിരികെ ലഭിക്കുകയും ചെയ്യുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..