തിരൂർ
കൂട്ടുകാർക്കിടയിൽ നെഞ്ചുംവിരിച്ച് ബ്രസീൽ ആരാധകർ. ചർച്ചകളിലെല്ലാം സാംബാതാളവും മേളവും. ഓരോ പകലിലും കലോത്സവ നഗരിയ്‌ക്ക് പറയാൻ ഏറെയുണ്ട്. അതിൽ ഒന്നാമതാണ് ഖത്തർ വിശേഷം. കലാപൂരത്തിന് സദസിലെ തണലിടങ്ങളിൽ കാൽപ്പന്ത് കഥകൾ താളമിടുന്നു. കലയും കാൽപ്പന്തും കളിതമാശയുമായി തിരൂർക്കാഴ്‌ചകൾ നിറയുകയാണ്.
ഒരുമിച്ചിരിക്കുന്ന ഇത്തിരിനേരത്ത് ആരെങ്കിലും ചർച്ചയ്‌ക്ക് തിരികൊളുത്തും. പിന്നത് മാലപ്പടക്കംപോലെ പടരും. ഒന്നാം വേദിയിൽ ദഫ്‌മുട്ടും രണ്ടിൽ പൂരക്കളിയും പൊടിപൊടിക്കുമ്പോൾ ഇപ്പുറത്തെ സ്‌റ്റാളിൽ മഞ്ഞപ്പടയുടെ മുന്നേറ്റമാണ് ചൂടുള്ള വിശേഷം.
തിരൂർ ജിബിഎച്ച്‌എസ്‌എസ് ഗ്രൗണ്ടിലെ എൻഎസ്‌എസ് സ്‌റ്റാളിലാണ് ചർച്ച കൊഴുക്കുന്നത്. ‘കണ്ടോ, നെയ്‌മറില്ലേലും ഞങ്ങൾ ജയിക്കും’ ഇടയിലാരോ പറഞ്ഞ കമന്റിൽനിന്നാണ് തുടക്കം. നെഞ്ചുംവിരിച്ചെത്തി ബ്രസീൽ ആരാധകർ ‘അടിപൊളി കളി... ആദ്യം ഇത്തിരി പേടിപ്പിച്ചെങ്കിലും അവസാനം ഉഷാറായി’ എം ഇഷ സഗൗരവം വിലയിരുത്തി. ‘അതിനുമാത്രമൊന്നുമില്ല, സ്വിറ്റ്‌സർലൻഡും ഗംഭീരമായി കളിച്ചു’ അർജന്റീനക്കാരൻ മുഹമ്മദ് ഷെഹീമിന് അതത്ര പിടിച്ചില്ല. ‘അർജന്റീനേടെ അത്രയൊന്നും പോര’ ഫാത്തിമ നസ്‌റി കൂടെക്കൂടി. അർജന്റീന ആരാധകൻ പി ഗോകുലും ബ്രസീലുകാരൻ എ കെ ഷബീറുമെല്ലാം ഒപ്പംചേർന്നപ്പോൾ കലോത്സവ വേദിയിൽ പൊടിപാറി. ഇതിനിടെ സ്‌റ്റാളിൽ നിരത്തിയ ഉപ്പിലിട്ടതും കടല മിഠായിയും വാങ്ങാൻ ആളുകളെത്തി. ജിബിഎച്ച്‌എസ്‌എസിലെ തന്നെ എൻഎസ്‌എസ് വളന്റിയർമാരാണ് സ്‌റ്റാൾ നടത്തുന്നത്. ലഭിക്കുന്ന പണം ജീവകാരുണ്യ പ്രർത്തനത്തിന് ഉപയോഗിക്കാനാണ് തീരുമാനം. സ്‌റ്റാളിന് പുറത്ത് പോർച്ചുഗൽ ആരാധകൻ ഫിന്നി വിനോദിനോടും അർജന്റീന ഫാൻ ആർ അനന്തുവിനോടും ഒറ്റക്ക് ഏറ്റുമുട്ടുകയായിരുന്നു ബ്രസീലുകാരൻ കെ ടി അഭിജിത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..