പൂക്കോട്ടുംപാടം
– കാറ്റാടിക്കടവ് റീച്ച് പ്രവൃത്തി അന്തിമഘട്ടത്തിൽ
എടക്കര
മലയോര ഹൈവേ ജില്ലയിലെ ആദ്യ റീച്ച് പൂർത്തീകരിച്ച് ജനുവരിയിൽ തുറന്നുനൽകും. അമരമ്പലം, കരുളായി, മൂത്തേടം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പൂക്കോട്ടുംപാടം–- കാറ്റാടിക്കടവ് റീച്ച് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇത് ഒരുമാസംകൊണ്ട്
പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് മലയോരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഹൈവേ നിർമാണം. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണിത്.
പി വി അൻവർ എംഎൽഎ നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ പൂർത്തീകരിച്ച് പൊതുമരാമത്തിന് കൈമാറിയതാണ് ജില്ലയിൽ മലയോര ഹൈവേ ആരംഭിക്കാൻ സാധിച്ചത്. രണ്ടാം റീച്ചായ പോത്തുകല്ല് പഞ്ചായത്തിലെ ചാത്തമുണ്ടമുതൽ മുണ്ടേരി ഫാം ഗേറ്റ് വരെയുള്ള ഭാഗത്തെ 10 കിലോമീറ്റർ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.
പൂക്കോട്ടുംപാടംമുതൽ കാറ്റാടിവരെയുള്ള 15 കി.മീ ഫൈനൽ കോട്ട് ടാറിങ് തുടങ്ങി. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ 8.40 മീറ്റർ ടാറിങ്ങും വശങ്ങളിൽ നടപ്പാതയുമുണ്ട്. നിർമാണം കഴിഞ്ഞയുടനെ പൈപ്പും കേബിളും ഇടുന്നതിനായി റോഡ് യഥേഷ്ടം വെട്ടിക്കുഴിക്കുന്ന അവസ്ഥക്ക് മാറ്റംവരുത്തുന്ന രീതിയിലാണ് പാത.
115 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..