ചിറയിൻകീഴ്
ഡിസംബർ ഏഴിന് ചിറയിൻകീഴ് ബ്ലോക്ക് ഇടയ്‌ക്കോട് ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ മുന്നേറി ആർ പി നന്ദുരാജ്. രണ്ട് റൗണ്ട് ഡിവിഷൻ പര്യടനം പൂർത്തിയാക്കി. സംസ്ഥാനകമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്ത ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവൻഷനും ബൂത്ത് കൺവൻഷനുകളും പൂർത്തിയായി. ചുവരെഴുത്തുകളും പോസ്റ്ററുകളും പ്രദേശത്തെങ്ങും നിരന്നുകഴിഞ്ഞു. ചിട്ടയായ സ്ക്വാഡ് പ്രവർത്തനം നടന്നുവരുന്നു. മുദാക്കൽ പഞ്ചായത്തിലെ കട്ടയിൽക്കോണം, ഇടയ്ക്കോട്, പരുത്തി, കോരാണി വാർഡുകളും കിഴുവിലം പഞ്ചായത്തിലെ മുടപുരം, അരികത്തുവാർ, നൈനാം കോണം, കുറക്കട എന്നീ വാർഡുകളുമടക്കം എട്ടു വാർഡ് ചേർന്നതാണ് ഇടയ്‌ക്കോട് ഡിവിഷൻ. കാലാകാലങ്ങളായി എൽഡിഎഫ് വിജയിച്ചുവരുന്ന ഡിവിഷനാണ് ഇടയ്ക്കോട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ ഒ എസ് അംബിക 1548 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഒ എസ് അംബിക ആറ്റിങ്ങൽ എംഎൽഎ ആയതോടെയാണ് ഉപതെരഞ്ഞെടുപ്പ്. നിലവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനിൽ പന്ത്രണ്ടിലും എൽഡിഎഫ് മെമ്പർമാരാണ്. ഡിവൈഎഫ്ഐ ഇടയ്‌ക്കോട് ബ്ലോക്ക് പ്രസിഡന്റും സിപിഐ എം പരുത്തി ബ്രാഞ്ച് അംഗവുമാണ് ആർ പി നന്ദുരാജ്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗമായ ആർ സുഭാഷ്, ജി സുഗുണൻ, ഏരിയ സെക്രട്ടറി എസ് ലെനിൻ എന്നിവരും എംഎൽഎമാരായ ഒ എസ് അംബിക, വി ശശി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ബൂത്ത് കൺവൻഷൻ
ചിറയിൻകീഴ് ബ്ലോക്ക് ഇടക്കോട് ഡിവിഷൻ സ്ഥാനാർഥി ആർ പി നന്ദുരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കിഴുവിലം പഞ്ചായത്തിലെ പത്താം വാർഡിൽ ബൂത്ത് കൺവൻഷൻ നടത്തി. വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. രഘു അധ്യക്ഷനായി. സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ് ചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ കെ ബാബു, സിപിഐ നേതാവ് നിസാം സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..