അങ്ങാടിപ്പുറം
വർണക്കാഴ്ചകളൊരുക്കി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാടെഴുന്നള്ളിപ്പ്.
ആയിരങ്ങൾ പങ്കെടുത്ത എഴുന്നള്ളിപ്പോടെ വള്ളുവനാടിന്റെ മാമാങ്കോത്സവത്തിന് തുടക്കമായി. പൂരനാളുകളിലെ പ്രധാന എഴുന്നള്ളിപ്പാണ് പുറപ്പാടെഴുന്നള്ളിപ്പ്. നിരവധി പേർ ചൊവ്വാഴ്ച ക്ഷേത്രസന്നിധിയിലെത്തി. രാവിലെ പത്തിനായിരുന്നു ഗജവീരന്മാരുടെ അകമ്പടിയോടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പ്.
വള്ളുവനാട് രാജകുടുംബത്തിലെ രണ്ടാംസ്ഥാനി രാജരാജവർമ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം വേണുഗോപാൽ, അസി. മാനേജർ എ എൻ ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വംനൽകി. ആലിക്കൽ, വായില്യാംകുന്ന്, കോങ്ങാട് ക്ഷേത്രങ്ങളിലെ ദേവികളുടെ പ്രതിനിധികളായി എടപ്പറ്റ പൂക്കാട് ഗോവിന്ദൻ നായർ, എരവിമംഗലം മണ്ണിങ്ങൽ ശ്രീധരൻ നായർ, കാപ്പ് പുളിക്കൽ നാരായണൻ നായർ, എടപ്പറ്റ പൂക്കാട് ഗോവിന്ദൻകുട്ടി നായർ എന്നീ കോമരങ്ങളും പങ്കെടുത്തു.
ഗജവീരൻ ഗുരുവായൂർ ദേവസ്വത്തിലെ ജൂനിയർ വിഷ്ണുവാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഗീതാഞ്ജലി വിഘ്നേശ്വരൻ, വഴുവാടി കാശിനാഥൻ എന്നീ ആനകളും അകമ്പടിയായി. ആറാട്ട് ചടങ്ങുകൾക്ക് പന്തലക്കോടത്ത് ദാമോദരൻ നമ്പൂതിരി കാർമികത്വംവഹിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടിന് ക്ഷേത്രസന്നിധിയിൽ സരോജിനി നങ്ങ്യാരമ്മയുടെ നേതൃത്വത്തിൽ കൂത്തും തുടർന്ന് കൂത്തുപുറപ്പാടും നടന്നു. പന്തീരടി പൂജക്കുശേഷമാണ് പുറപ്പാടെഴുന്നള്ളിപ്പ് നടന്നത്. വടക്കേ നടയിറങ്ങി ആറാട്ടുകടവിൽ ആദ്യ ആറാട്ടും നടത്തി. പകൽ 11ന് ആറാട്ട് കഴിഞ്ഞുള്ള കൊട്ടിക്കയറ്റത്തിൽ ചെറുശേരി കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും വൈകിട്ട് നാലിന് ക്ഷേത്രാങ്കണത്തിൽ ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം രാത്രി ഏഴിന് പനമണ്ണ ശശിയും കല്ലൂർ ഉണ്ണിക്കൃഷ്ണനും ചേർന്നുള്ള ഡബിൾ തായമ്പകയും അരങ്ങേറി. തുടന്ന് കേളി കൊമ്പ് പറ്റ്, രാത്രി വെടിക്കെട്ടും തായമ്പകയും പാണ്ടിമേളത്തോടെ കൊട്ടിക്കയറ്റവും അത്താഴപൂജയും ശ്രീഭൂതബലിയും കളംപാട്ടും നടന്നു.
പൂരം ഇന്ന്
ബുധൻ രാവിലെ എട്ടിന് നങ്ങ്യാർകൂത്ത്, 8.30: പന്തീരടി പൂജ, 9.30: കൊട്ടിയിറക്കം,
പകൽ 3: ചാക്യാർകൂത്ത്, 4: ഓട്ടൻതുള്ളൽ, 5: നാദസ്വരം, പാഠകം, 5.30: സംഗീതക്കച്ചേരി, രാത്രി 8.30: തായമ്പക, 9.30: കൊട്ടിയിറക്കം. രാത്രി 10: പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ "മാം വിദ്ധി' നാടകം അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..