തിരുവനന്തപുരം
"ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25' എന്ന മലയാള സിനിമ കണ്ടിട്ടുണ്ട്. മികച്ച സിനിമയാണ്'–- പറഞ്ഞത് മറ്റാരുമല്ല ഹ്യൂമനോയിഡ് റോബോട്ട് സോഫിയ. കേരള സാരി ധരിച്ചെത്തിയ സോഫിയയുടെ വാക്കുകൾ വലിയ കൈയടിയോടെ സദസ്സ് സ്വീകരിച്ചു.
കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം ക്യാമ്പസിലെത്തിയ സോഫിയ കോളേജിന്റെ വാർഷിക ടെക് ഫെസ്റ്റായ "ദൃഷ്ടി 22'-ന്റെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു. സോഫിയയുമായി സംവദിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു വിദ്യാർഥികളും. ഇതിനുമുമ്പ് 2019ൽ സോഫിയ കൊച്ചിയിൽ എത്തിയിരുന്നു. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള റോബോട്ടാണ് ഇത്. ദക്ഷിണേന്ത്യയിലെ ഒരു കോളേജ് ക്യാമ്പസിൽ ആദ്യമായാണ് സോഫിയയെ എത്തുന്നത്.
രാവിലെയും വൈകിട്ടുമായി രണ്ട് സെക്ഷനിലായാണ് സോഫിയ വിദ്യാർഥികളോട് സംവദിച്ചത്. അവതാരകരുടെയും വിദ്യാർഥികളുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. മനുഷ്യരെയാണോ റോബോട്ടിനെയാണോ കൂടുതലിഷ്ടമെന്ന് ചോദിച്ചപ്പോൾ മനുഷ്യരെയാണെന്നായിരുന്നു മറുപടി. മൂന്ന് ദിവസം നീണ്ടുനിന്ന ഫെസ്റ്റ് ഞായറാഴ്ച സമാപിച്ചു. ബോളിവുഡ് ഗായകൻ അർമാൻ മാലികിന്റെ സംഗീതപരിപാടിയും ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..