കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയിൽ ഗ്രേഡ് സെപ്പറേറ്റർ മാതൃകയിൽ ഫ്ലൈ ഓവർ നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് എ എം ആരിഫ് എംപി പ്രസ്താവനയിൽ പറഞ്ഞു. ഫ്ലൈ ഓവർ നിർമാണത്തിന് അന്തിമ തീരുമാനം എടുക്കേണ്ടതും പൂർണ ചെലവ് വഹിക്കേണ്ടതും കേന്ദ്ര സർക്കാരും ദേശീയപാത അതോറ്റിയും ആണെന്നിരിക്കെ സംസ്ഥാനം പണം അനുവദിച്ചാൽ പദ്ധതി നടക്കുമെന്ന നിലയിലാണ് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ പ്രസ്താവന. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഗ്രേഡ് സെപ്പറേറ്റർ ഫ്ലൈ ഓവർ ഉപേക്ഷിച്ച് ഓപ്പൺ ഫ്ലൈ ഓവർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കെ സോമപ്രസാദിനൊപ്പം ദേശീയപാത അതോറിറ്റി ആസ്ഥാനത്തുപോയി നിവേദനം നൽകിയതാണ്. മന്ത്രി നിധിൻ ഗഡ്ഗരിക്കും നിവേദനം നൽകിയിരുന്നു. ദേശീയപാതയുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചയിൽ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. സേവ് കരുനാഗപ്പള്ളി ഫോറം ഉൾപ്പെടെ സംഘടനകളും വ്യക്തികളും വിഷയത്തിൽ ഇടപെട്ടു. ഇതിന്റെ ഫലമായി ദേശീയപാത അതോറിറ്റി റിപ്പോർട്ട് ആവശ്യപ്പെടുകയും ഉദ്യോഗസ്ഥർ അധിക സാമ്പത്തികബാധ്യത അടക്കമുള്ള വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കേന്ദ്ര–- -സംസ്ഥാന കരാർ പ്രകാരം ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം നിർവഹിച്ചു കഴിഞ്ഞു. ഇനി തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് എംപി എന്ന നിലയിൽ ചെയ്യുന്നതെന്നും മറ്റെല്ലാവരും ഇതാണ് ചെയ്യേണ്ടതെന്നും എ എം ആരിഫ് എംപി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..