തിരുവനന്തപുരം
കോർപറേഷനിലേക്ക് ജീവനക്കാരെയും ജനങ്ങളെയും കയറ്റാതെ യുവമോർച്ച. വെള്ളി രാവിലെ കോർപറേഷൻ പ്രവർത്തന സമയത്തിന് മുമ്പെത്തിയ സമരക്കാർ കോർപറേഷന്റെ മൂന്നു ഗേറ്റിന് മുന്നിലും ജീവനക്കാരെ തടഞ്ഞു. പിൻവശത്തുകൂടെ പ്രവേശിക്കാൻ ശ്രമിച്ച ജീവനക്കാരെയും ജനങ്ങളെയും യുവമോർച്ചക്കാർ തടഞ്ഞു. ജീവനക്കാരുടെ പരാതിയിൽ, പൊലീസ് പിറകുവശത്തെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ്ചെയ്‌ത് നീക്കി. തുടർന്നാണ് ജീവനക്കാർക്ക് അകത്ത് കടക്കാനായത്. ജീവനക്കാരുടെ വാഹനങ്ങൾ സമരക്കാർ ഒഴിഞ്ഞുപോകുന്നതുവരെ വഴിയിൽ പാർക്ക് ചെയ്യേണ്ടിവന്നു.
മേയറുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
ജോലിചെയ്യാനുള്ള അവകാശം തടയുന്നു
ജോലി ചെയ്യാനുള്ള അവകാശം തടഞ്ഞായിരുന്നു പ്രതിഷേധം. സമരക്കാരോട് തർക്കിച്ചിട്ട് കാര്യമില്ലെന്നതിനാൽ കാത്തുനിന്നു. ജോലിചെയ്യാനുള്ള ജീവനക്കാരുടെ അവകാശം നിയമപരമായി നേടിയെടുക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ നീക്കം ചെയ്‌തതിന് ശേഷമാണ് അകത്തുകയറാനായത്.
ഒ ബിജി
കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി
പ്രായമായവരെയും കഷ്‌ടപ്പെടുത്തി
നഗരസഭയ്‌ക്ക് മുന്നിൽ 1.45ഓടെ എത്തിയെങ്കിലും യുവമോർച്ച പ്രവർത്തകർ ഗേറ്റിന് മുന്നിൽ തടഞ്ഞതോടെ അരമണിക്കൂറോളം കാത്തുനിന്നു. കോഫി ഹൗസ്, അക്ഷയ കേന്ദ്രം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ വന്നവർക്കും അകത്ത് കയറാനായില്ല. വിവിധ ആവശ്യങ്ങൾക്കെത്തിയ പ്രായമായവരടക്കം മണിക്കൂറുകളോളം പ്രയാസപ്പെട്ടു.
പി വിനോദ്
കോർപറേഷൻ ഉദ്യോഗസ്ഥൻ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..