തിരുവനന്തപുരം
രണ്ടുവർഷം നീണ്ട കോവിഡ് പ്രതിസന്ധിക്കുശേഷം ആദ്യമായി സ്കൂൾ വിപണി സജീവമായി. സ്കൂൾ തുറക്കാൻ ആറുദിവസംമാത്രം ബാക്കിയുള്ളപ്പോൾ മക്കൾക്ക് ആവശ്യമായ പഠനസാമഗ്രികൾ വാങ്ങാൻ തിരക്ക് കൂട്ടുകയാണ് രക്ഷിതാക്കൾ. പുത്തൻബാഗും കുടയും പുത്തൻ യൂണിഫോമുമൊന്നും ഇല്ലാത്ത ഓൺലൈൻ ക്ലാസിലെ മടുപ്പിൽനിന്ന് പുറത്തുകടക്കുന്ന സന്തോഷത്തിലാണ് വിദ്യാർഥികൾ.
ത്രിവേണിയുടെയും സപ്ലൈകോയുടെയും പ്രത്യേക മേളകളും സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നുണ്ട്. മെയ് ആറിന് ആരംഭിച്ച ത്രിവേണിയുടെ മേളകൾ ജൂൺ 15 വരെ നീളും. തിരുവനന്തപുരത്ത് സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ത്രിവേണി സ്കൂൾ വിപണി സ്റ്റാളിൽ പ്രതിദിനം 45,-000 രൂപയ്‌ക്കുമുകളിൽ കച്ചവടം നടക്കുന്നുണ്ട്. സ്വകാര്യ വിപണിയിൽ ലഭിക്കുന്ന അതേ ഗുണനിലവാരത്തിൽ വൻവിലക്കുറവിലാണ് പഠനോപകരണങ്ങൾ സർക്കാർ ലഭ്യമാക്കുന്നത്. ബുക്കുകൾക്ക് 10 രൂപ കുറച്ചാണ് വിൽക്കുന്നത്. ഇതിനൊപ്പം ആർട്ട് ബുക്ക്, പെൻസിൽ ബോക്സ്, പേന, പെൻസിൽ, പേപ്പർ, സ്കൂൾ ബാഗുകൾ, വാട്ടർ ബോട്ടിൽ, ഫ്ലാസ്ക്, കുട, ലഞ്ച് ബോക്സ് തുടങ്ങി എല്ലാം സർക്കാർ മേളകളിൽ ലഭ്യമാണ്.
1050 രൂപ വിലയുള്ള സ്കൂൾ ബാഗുകൾ ത്രിവേണി മേളയിൽ 860 രൂപയ്‌ക്കാണ് നൽകുന്നത്. കെജി വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെറിയ ബാഗുകൾ 300 രൂപമുതൽ ലഭ്യമാകും. സാധാരണക്കാർക്കുള്ള വിലക്കുറവിന് പുറമെ 10 ശതമാനം കുറവിൽ സൊസൈറ്റികൾക്കും മറ്റും സാധനങ്ങൾ വാങ്ങാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..