ആലപ്പുഴ
രണ്ട് ദിവസങ്ങളിലായി ജില്ലയിൽ ഏഴുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 20 പേർ ചികിത്സയിലായി. ഞായറാഴ്‌ച നാല് പേർക്കാണ് രോഗംസ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ മുംബൈയിൽനിന്ന് വന്ന തകഴിയിലെ കുടുംബമാണ്. മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബം 22ന് ട്രെയിൻ മാർഗമാണ് എറണാകുളത്തെത്തിയത്. തുടർന്ന് വീട്ടിൽ ഐസൊലേഷനിലായിരുന്നു. ഒരാൾ അബുദാബിയിൽനിന്ന് വന്നതാണ്. മുംബൈയിൽനിന്ന് വന്ന തകഴിയിലെ മൂന്നംഗ കുടുംബത്തിനാണ് കോവിഡ്.
അബുദാബിയിൽനിന്ന് 17ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആൾ. ചേർത്തല താലൂക്ക് സ്വദേശിയായ ഇയാൾ ഹോംക്വാറന്റൈനിലായിരുന്നു.
തിങ്കളാഴ്‌ച സ്ഥിരീകരിച്ച മൂന്നിൽ രണ്ടുപേർ വിദേശത്തുനിന്നും ഒരാൾ ബംഗളൂരുവിൽനിന്നും വന്നതാണ്. മാലദ്വീപിൽനിന്ന് കൊച്ചിയിൽ കപ്പൽ മാർഗം എത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാവേലിക്കര സ്വദേശിയായ ഇദ്ദേഹം കോവിഡ് കെയർ സെന്ററിലായിരുന്നു. 18ന് അബുദാബി -- കൊച്ചി വിമാനത്തിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാളും ക്വാറന്റൈനിലായിരുന്നു.
ബംഗളൂരുവിനിന്ന് സ്വകാര്യവാഹനത്തിൽ എത്തിയ മാവേലിക്കര സ്വദേശിയായ യുവതിയാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. ഇവർ ഹോം ക്വാറന്റൈനിൽ ആയിരുന്നു. എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വിദേശത്തുനിന്ന് 7 പേർ കൂടി
ആലപ്പുഴ
വിദേശത്തുനിന്നെത്തിയ ഏഴുപേരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയർ സെന്ററില്‍ പ്രവേശിപ്പിച്ചു. സാൻഫ്രാൻസിസ്‌കോ–-കൊച്ചി വിമാനത്തിൽ നെടുമ്പാശേരിയിൽ ഇറങ്ങിയ മൂന്ന് പുരുഷന്മാരെയും നാല് സ്‌ത്രീകളെയുമാണ് നിരീക്ഷണത്തിലാക്കിയത്. വിദേശത്തുനിന്ന് ജില്ലയിലെത്തിയവരുടെ എണ്ണം 607 ആയി. ആകെ നിരീക്ഷണത്തിലുള്ളത് 4102 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 184 പേര്‍ കൂടിയെത്തി. ആശുപത്രി നിരീക്ഷണത്തിൽ പുതുതായി ഏഴുപേരെ പ്രവേശിപ്പിച്ചു.
രണ്ടുപേരെ ഒഴിവാക്കി. 615 പേര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. 744 പേരെ ഒഴിവാക്കി. 4069 പേരാണ് ആകെ ക്വാറന്റൈനില്‍. തിങ്കളാഴ്‌ച ഫലം വന്നതിൽ 81 സാമ്പിളുകൾ നെഗറ്റീവാണ്. 99 ഫലങ്ങൾ ലഭിക്കാനുണ്ട്. 61 എണ്ണം പുതുതായി പരിശോധനയ്‌ക്ക് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..