ആലപ്പുഴ
തോട്ടപ്പള്ളി സ്‌പിൽവേയുടെ ആഴവും വീതിയും വർധിപ്പിക്കുന്ന പ്രവൃത്തികൾ തടസ്സപ്പെടുത്താൻ കോൺഗ്രസ്, ബിജെപി നേതാക്കൾ നടത്തുന്ന നീക്കം നാടിനോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്‌കെടിയു ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
കുട്ടനാട്ട്, അപ്പർകുട്ടനാട് മേഖലയെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽ ഒഴികിയെത്തുന്ന വെള്ളം തോട്ടപ്പള്ളി സ്‌പിൽവേയിലൂടെയാണ് കടലിലേക്ക് ഒഴുകുന്നത്. സ്‌പിൽവേ ഷട്ടറുകൾ മുഴുവൻ തുറന്നാലും പൊഴിമുഖം തുറക്കാത്തതിനാൽ വെള്ളം പൂർണമായി ഒഴുകില്ല. ഇതുമൂലം കുട്ടനാട്, അപ്പർകുട്ടനാട്ട് കാർഷിക മേഖല പൂർണമായി വെള്ളത്തിൽ മുങ്ങും.
മടവീഴ്‌ചയും കൃഷിനാശവുമുണ്ടാകും. ഇതിന് പരിഹാരം കാണാൻ സ്‌പിൽവേയുടെ ആഴവും വീതിയും കൂട്ടണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കാലവർഷവും പ്രളയക്കെടുതിയും മുൻകൂട്ടിക്കണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പൊഴിമുഖം വീതി കൂട്ടാൻ നടപടി സ്വീകരിച്ച മന്ത്രി ജി സുധാകരനെ അധിക്ഷേപിക്കുകയും മന്ത്രിയുടെ ഓഫീസിൽ കയറി അതിക്രമം കാണിക്കുകയുംചെയ്‌ത നടപടി പ്രതിഷേധാർഹമാണ്. കുറ്റക്കാരെ ഉടൻ അറസ്‌റ്റ്‌ചെയ്യണം. സ്വകാര്യ കരിമണൽ ലോബിയിൽനിന്ന് കോഴവാങ്ങിയാണ് ഇതെല്ലാം നടക്കുന്നത്. ജനദ്രോഹസമരവുമായി മുന്നോട്ടുപോയാൽ പ്രളയക്കെടുതിക്കിരയാകുന്നവരെ സംഘടിപ്പിച്ച് ചെറുക്കുമെന്നും പ്രസിഡന്റ് കെ രാഘവനും സെക്രട്ടറി എം സത്യപാലനും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..