മംഗലപുരം
വീട്ടിൽ കിട്ടുന്ന കുടിവെള്ളം മോശമാണോ..? എങ്കിൽ കുട്ടികൾ കണ്ടുപിടിക്കും. ആദ്യത്തെ അവസരം മംഗലപുരം പഞ്ചായത്തിനുമാത്രം. പതിയെ ജില്ലയിലെ മുഴുവൻ ജലവും പരിശോധിക്കാൻ കുട്ടികൾ തയാർ. തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് ജില്ലയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങുന്നത്. ജില്ലയിൽ ആദ്യമായാണ് ഒരു സ്‌കൂളിൽ ജലഗുണനിലവാര പരിശോധനാ ലാബ് സ്ഥാപിക്കുന്നത്. കെമിസ്‌ട്രി അധ്യാപകരായ ഷീല, റഹീം എന്നിവരുടെ മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച മൂന്ന് വിദ്യാർഥികളാണ് ആദ്യഘട്ടം ലാബിലുണ്ടാകുക. രണ്ടാംഘട്ടത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ലാബ് ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്‌ഘാടനം ചെയ്‌തു. ജലത്തിന്റെ ഗന്ധം, നിറം, പിഎച്ച് മൂല്യം എന്നിങ്ങനെ വിവിധ ഘടകങ്ങൾ നിർണയിക്കാനാകും. സ്‌കൂളിലെ വിദ്യാർഥികൾക്ക് സ്വന്തം വീടുകളിലെ കിണർ ജലം സൗജന്യമായി പരിശോധിച്ച് നൽകും.
പിടിഎ പ്രസിഡന്റ് ആർ രാജശേഖരൻ നായർ അധ്യക്ഷനായി. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അനീജ, പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി, സുചേതകുമാർ ,ബീന മധു, ബിന്ദുബാബു, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡി ഹുമയൂൺ, പിടിഎ വൈസ് പ്രസിഡന്റ് ജി അരുൺ, പ്രിൻസിപ്പൽ എച്ച് ജയശ്രീ, പ്രധാനാധ്യാപിക എ നസീമബീവി, സന്തോഷ് തോന്നയ്ക്കൽ, എൽ ദിവ്യ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..