ഗുരുവായൂർ
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ(ആർബിസിഡികെ) നടത്തിയ റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് അവകാശവാദവുമായി സേവ് ഗുരുവായൂർ മിഷൻ സംഘടന. എൻ കെ അക്‌ബർ എംഎൽഎയും ഗുരുവായൂർ നഗരസഭയും ഇടപെട്ടതിനെ ത്തുടർന്നാണ് റോഡ് നവീകരണം നടത്തുന്നതെങ്കിലും വാസ്‌തവ വിരുദ്ധമായി വാർത്ത നൽകിയും വാട്സാപ്പ് പ്രചാരണം നടത്തിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് സേവ് ഗുരുവായൂർ മിഷൻ നടത്തുന്നത്.
കിഫ്ബി പദ്ധതിയിൽ പൂർണമായും തുക വകയിരുത്തി നിർമാണം ആരംഭിച്ച് ഏതാണ്ട് 60 ശതമാനത്തിലധികം പൂർത്തിയായതാണ് മേൽപ്പാലം. നിർമാണത്തിന്റെ ഭാഗമായി തൃശൂർ –-ഗുരുവായൂർ പാത അടച്ചിട്ടിരുന്നു. ഗുരുവായൂരിൽനിന്നും തൃശൂരിലേക്ക് പോകുന്ന ബസുകൾ നിർത്തിയിടുന്ന കൊളാടിപ്പടി ജങ്ഷനിലെ റോഡുകൾക്ക് കേട് സംഭവിച്ച ഭാഗം അറ്റകുറ്റപ്പണി നടത്തണമെന്ന് എംഎൽഎയും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസും ആവശ്യപ്പെട്ടു. തുടർന്ന് ഇവിടെ ആർബിസിഡികെയുടെ കരാറുകാർ വെള്ളി പകൽ ജെസിബിയും ജി എസ് ടി മെഷീനും ഉപയോഗിച്ച് മെറ്റലും ക്വാറി പൊടിയും കൊണ്ട് അറ്റകുറ്റപ്പണി നടത്തി. ഇതിനിടെ ചില കോൺഗ്രസ് കൗൺസിലർമാരോടൊപ്പം സ്ഥലത്തെത്തിയ സേവ് ഗുരുവായൂർ മിഷൻ നേതാക്കൾ ഫോട്ടോയും വീഡിയോയുമെടുത്ത് പോയി. ഇത് കണ്ടെങ്കിലും കരാറുകാരും ആർബിസിഡികെ അധികൃതരും തടയാൻ ശ്രമിക്കുകയോ എതിർക്കുകയോ ചെയ്‌തില്ല. എന്നാൽ ശനിയാഴ്ച പ്രമുഖ പത്രത്തിൽ വാർത്ത വന്നതോടെയാണ് സേവ് ഗുരുവായൂർ മിഷൻ നേതാക്കളുടെ ഉദ്ദേശ്യം മനസ്സിലായത്. ഗുരുവായൂരിലെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തങ്ങളാണെന്ന് മുമ്പും ഈ സംഘടന അവകാശപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ തുക ഉപയോഗിച്ച് നിർമിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണം വേഗത്തിലാക്കാൻ ഇടപെടുമെന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയേയും നേതാക്കളേയും സ്ഥലത്തെത്തിച്ച് പ്രസ്താവനയിറക്കിപ്പിച്ചിരുന്നു. ഇപ്പോൾ, തങ്ങൾക്ക് താൽപ്പര്യമുള്ള കോൺഗ്രസ് നേതാക്കളേയും കൗൺസിലർമാരേയും ഒപ്പം കൂട്ടിയാണ് പൊതു സമൂഹത്തിന് മുന്നിൽ അപഹാസ്യരായത്. ഗുരുവായൂർ മേൽപ്പാലം നിർമിക്കുന്നതിനെതിരെ മുമ്പ് ഹൈക്കോടതിയെ സമീപിച്ചവരാണ് സേവ് ഗുരുവായൂർ മിഷൻ നേതാക്കളായി ഇപ്പോൾ രംഗത്തു വന്നവരിൽ പലരും. ചില പത്രങ്ങൾ അത് വാർത്തയാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..