സ്വന്തം ലേഖകൻ
കൽപ്പറ്റ
ഇന്ത്യൻ വനിതാ ലീഗിലെ ഗോകുലം കേരള എഫ്‌സിയുടെ കിരീടനേട്ടത്തിൽ വയനാടൻ "ടച്ചും'. മേപ്പാടി സ്വദേശിനി മഞ്ജു ബേബിയും ബത്തേരി സ്വദേശിനി സോണിയ ജോസുമാണ് വയനാടന്‍ ഫുട്‌ബോൾ പെരുമ ദേശീയതലത്തില്‍ അടയാളപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗോകുലം കിരീടം നേടുന്നത്. മൂന്നുതവണയും പ്രതിരോധനിരയിൽ മഞ്‌ജുവുമുണ്ടായിരുന്നു. കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിൽ എട്ടാം ക്ലാസ് പ്രവേശനം നേടിയതിനുശേഷമാണ് മഞ്‌ജു പന്തിന് പിറകെ ഓടിത്തുടങ്ങിയത്. സ്‌കൂൾ നാഷണൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിക്കളത്തിലിറങ്ങി. ഏഷ്യൻ ഫുട്ബോൾ വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിലും ബൂട്ടണിഞ്ഞു. 2016 മുതൽ സീനിയർ വനിതാ ചാമ്പ്യൻഷിപ്പിലും കളിക്കുന്നു. മേപ്പാടി കുന്നമംഗലം വയലിലെ ബേബിയുടെയും ചിന്നമ്മയുടെയും മകളാണ്.
കോഴിക്കോട് കക്കയത്ത് ജനിച്ചുവളർന്ന സോണിയ ആദ്യമായാണ് ഗോകുലത്തിനായി കളിക്കുന്നത്. മിഡ്‌ഫീൽഡിലാണിറങ്ങിയത്. അഞ്ചാം ക്ലാസ് മുതൽ ഫുട്‌ബോൾ കളിക്കാറുള്ള സോണിയ പ്ലസ് വണ്ണിന് കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലേക്ക് മാറിയതോടെ സംസ്ഥാന മത്സരങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. 2019 മുതൽ ദേശീയ മത്സരങ്ങളിലും കേരള ടീമിനായി കളിച്ചു. കേരള യുണൈറ്റഡ് എഫ്‌സി താരമായിരുന്നു. കേരള വനിതാ ലീഗിലും തിളങ്ങി. ഇതാദ്യമായാണ് ഗോകുലം എഫ്‌സിക്കായി കളത്തിലിറങ്ങിയത്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ബത്തേരി താഴത്തൂർ വളുകാട്ടിൽ ജോസിന്റെയും തങ്കമ്മയുടെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..