തിരുവനന്തപുരം
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഭവൻ പരിസരത്ത് അക്രമം അഴിച്ചുവിട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ. വെള്ളിയാഴ്ച രാത്രി ഏട്ടോടെ നടത്തിയ മാർച്ചിനിടെ പ്രവർത്തകർ വെള്ളയമ്പലം ജങ്ഷനിൽ ഡ്യൂട്ടിയിലൂണ്ടായിരുന്ന പൊലീസുകാരെ കൈയേറ്റം ചെയ്തു. പൊലീസിന് നേരെ കല്ലേറുമുണ്ടായി.
ഇതോടെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാർച്ച് മുന്നിൽക്കണ്ട് രാജ്ഭവന് മുന്നിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസിന്റെ ബാരിക്കേഡ് പ്രതിരോധം മറികടന്നതോടെയാണ് പ്രവർത്തകർക്കുനേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചത്. യൂത്ത് കോൺഗ്രസ് മാർച്ചിനുശേഷമാണ് കെഎസ്‌യു പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്.
വനിതാ പൊലീസ്
ആശുപത്രിയിൽ
തിരുവനന്തപുരം
വെള്ളയമ്പലത്ത് രാജ്‌ഭവനിലേക്ക് കെഎസ്‌യു നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വനിതാ പൊലീസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിങ്ക് പൊലീസി (പി 5)ലെ സുധീൻ (40) ആണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വെള്ളി രാത്രി പത്തോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..