നെടുമങ്ങാട്
പട്ടാപ്പകൽ നെടുമങ്ങാട് നഗരത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കുമരിചന്ത പുതുക്കാട് കല്യാണമണ്ഡപത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടത്തറ ബീമാപള്ളി മണിക്യവിളാകം പുതുവൽ പുരയിടത്തിൽ മുഹമ്മദ് സിറാജ് (28), തൊളിക്കോട് തുരുത്തി ദാറുൽനൂർ വീട്ടിൽ മുഹമ്മദ് റാഷിദ് (30), ബീമാപള്ളി ആസാദ് നഗർ നൂറുൽ ഇസ്ലാം അറബിക് കോളേജിനു സമീപം പുതുവൽ ഹക്ഖസിൽ മുഹമ്മദ് അനീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ഒളിവിലായിരുന്ന പ്രതികളെ നെടുമങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പതിമൂന്നിനു പകൽ ഒന്നരയ്ക്കാണ് നെടുമങ്ങാട് കുപ്പക്കോണം സൂര്യ പാരഡൈസ് റോഡിലെ കൃഷ്ണൻ ആചാരിയുടെ ജ്വല്ലറിയിൽ മോഷണം നടത്തിയത്. ആഭരണം വാങ്ങാനെന്ന വ്യജേന എത്തിയ ഇവർ അരപ്പവന്റെ കമ്മൽ ആവശ്യപ്പെട്ടു.
ഇതേ തൂക്കത്തിന് കമ്മൽ ഇല്ലാത്തതിനാൽ ഉടമ തൊട്ടടുത്ത കടയിൽനിന്നു വാങ്ങിനൽകാനായി പോയി. ഈ തക്കത്തിന് ഗ്ലാസ് കൗണ്ടറിൽ സൂക്ഷിച്ച 17 ഗ്രാം വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. കൃഷ്ണൻ ആചാരിയുടെ പരാതിയിൽ സമീപത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്‌പി സുൽഫിക്കറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സുനിൽ ഗോപി, ഭുവനേന്ദ്രൻനായർ, സുരേഷ് ബാബു, അനൂപ്, സാജുമോൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..