കോവളം
കനത്ത മഴയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്ന് കുടിവെള്ളം മുടങ്ങിയ വിഴിഞ്ഞം, കോട്ടപ്പുറം ഹാർബർ വാർഡുകളിലെ കുടുംബങ്ങൾക്ക് സൗജന്യമായി പൈപ്പ് ലൈൻ സ്ഥാപിച്ചു നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നാശനഷ്ടത്തെപ്പറ്റി ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
വിള്ളൽ വീണ ടൗൺഷിപ് കോളനിയിലെ വീടുകളുടെ അപകടനിലയടക്കം പരിശോധിക്കും. ജിയോളജി ഡിപ്പാർട്ട്മെന്റ്, നഗരസഭയുടെ എൻജിനിയറിങ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് നിർദേശം നൽകി. ചുമരുകൾ അകന്നുമാറിയ സ്ഥിതിയിലുള്ള വീടുകളിൽ തുടർന്നും താമസിക്കാൻ സാധിക്കുമോയെന്നത് പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചശേഷം താമസത്തെപ്പറ്റി തീരുമാനിക്കും. വാടക വീട്ടിലേക്ക് മാറ്റേണ്ടി വന്നാൽ കൗൺസിലിൽ ചർച്ച ചെയ്യുമെന്നും മേയർ പറഞ്ഞു. കനത്ത മഴയിൽ കോട്ടപ്പുറം വാർഡിലെ മരിയൻ നഗറിൽ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്. ഈ മാലിന്യം നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യമായി നീക്കും.
യോഗത്തിൽ നഗരസഭാ സ്ഥിരം അധ്യക്ഷൻമാരായ എസ് സലീം, ഡി ആർ അനിൽ, എസ് എം ബഷീർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, ഡെപ്യൂട്ടി തഹസിൽദാർ, തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഡോ. എച്ച് റഹ്മാൻ, വിഴിഞ്ഞം ഇടവ വികാരി മൈക്കിൾ തോമസ്, കൗൺസിലർമാരായ സമീറ, പനിയടിമ ജോൺ, നിസാമുദീൻ, നഗരസഭയുടെ ഹെൽത്ത് വിഭാഗം, വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..