സ്വന്തം ലേഖകൻ
കോഴിക്കോട്
ചേവരമ്പലം ജങ്‌ഷനിൽ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് നാൽപ്പതിലേറെ പേർക്ക് പരിക്ക്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ല.
പെരുമ്പാവൂരിൽനിന്ന് തിരുനെല്ലി, കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് പോവുകയായിരുന്ന എക്‌സ്‌പ്ലോഡ് ബസ്സും സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് എറണാകുളത്തുനിന്ന് കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചുങ്കം ട്രാവൽസിന്റെ ബസ്സുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. മലാപ്പറമ്പ് ഭാഗത്തുനിന്ന് വരികയായിരുന്ന ചുങ്കം ട്രാവൽസിന്റെ ബസ്സും തൊണ്ടയാട് ഭാഗത്ത് നിന്നെത്തിയ ബസ്സും ചേവരമ്പലം ഭാഗത്തേക്ക് വരികയായിരുന്നു. അതിവേഗത്തിലായിരുന്ന ബസ്സുകൾ ലൈറ്റില്ലാത്ത ട്രാഫിക് ജങ്‌ഷനിൽ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ എക്സ്‌പ്ലോഡ് ബസ് മറിയുകയും ചുങ്കം ബസ്സിന്റെ മുൻഭാഗം പൂർണമായി തകരുകയുംചെയ്തു.
ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
തിരുനെല്ലിക്ക് പോകുകയായിരുന്ന ബസ്സിലെ യാത്രക്കാരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും കുറ്റിക്കാട്ടൂർ ബസ്സിലെ യാത്രക്കാരെ 10 പേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജിലുള്ളവർ: പെരുമ്പാവൂർ സ്വദേശികളായ ശരത്ത് ദേവദാസ് (40), അശ്വതി (21), ശ്രീകുമാർ (33), മായ (43), സിനി (48), കൃഷ്ണൻകുട്ടി (57), സിന്ധു (47), അഭിനവ് (13), അനൂപ് (32), രത്‌നമ്മ (60), അജിത്കുമാർ (42), ഷൈല (50), ജിഷാദ് (36), രാജു (54), സിന (48), ഗീത (45), ഓമന (67), സജീവ് (33), രാജൻ (66), ഉഷാരാജ് (58), ഷീല (59), കൗസല്യ (57), നളിനി (67), സരസു (64), വിശാൽ (35), തങ്കമണി (66), സലോമി (56), അജു (30). രാമനാട്ടുകര സ്വദേശി സുരേഷ് (45), മുണ്ടിക്കൽതാഴം സ്വദേശി കെ പി അബ്ദുൾ കരീം (60).
സ്വകാര്യ ആശുപത്രിയിലുള്ളവർ: കുറ്റിക്കാട്ടൂർ സ്വദേശികളായ ഹംദൻ, ഹാരീസ്, ഷബീർ (കോവൂർ), റിഷാൽ പാലാഴി, ഷാദ് (30), റൗഫ് (33), ഫാസിൽ (34), യൂനസ് (33), മുഫീദ് (25), ഇനാം (34)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..