കൊട്ടാരക്കര
അന്തരിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവന് കൊട്ടാരക്കരയുടെ അന്ത്യാഭിവാദ്യം. കോവിഡ് മാനദണ്ഡപ്രകാരം പൊതുദർശനം ഇല്ലായിരുന്നെങ്കിലും മൈലം താമരക്കുടി ആക്കവിളയിലെ വീട്ടിലേക്ക് നൂറുകണക്കിനു പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ചൊവ്വാഴ്ച പകൽ മൂന്നോടെ മൃതദേഹം വിലാപയാത്രയോടെ വീട്ടിലെത്തിച്ചു.
മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ എന്നിവരുടെ നേതൃത്വത്തിൽ രക്തപതാക പുതപ്പിച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ സൂസൻ കോടി, കെ വരദരാജൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എ എബ്രഹാം, ജോർജ് മാത്യൂ, എം ശിവശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് വിക്രമൻ, വി രവീന്ദ്രൻനായർ, ഡി രാജപ്പൻനായർ, പി കെ ഗോപൻ, സിപിഐ നേതാക്കളായ ചെങ്ങറ സുരേന്ദ്രൻ, മന്മഥൻനായർ, ചന്ദ്രശേഖരൻനായർ, എംഎൽഎമാരായ പി അയിഷാപോറ്റി, കോവൂർ കുഞ്ഞുമോൻ, കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമാ ലാൽ, സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ, നെടുവത്തൂർ ഏരിയ ആക്ടിങ് സെക്രട്ടറി ബി സനൽകുമാർ, സിഐടിയു സംസ്ഥാന വെെസ് പ്രസിഡന്റ‍് നെടുവത്തൂർ സുന്ദരേശൻ, സിപിഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എസ് ഷാജി, റൂറൽ ജില്ലാ പൊലീസ് മേധാവി കെ ബി രവി, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് തങ്കപ്പൻപിള്ള എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ട് നാലിന് മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ പാർടി പ്രവർത്തകരുടെ വികാരം അണപൊട്ടിയൊഴുകി. മുദ്രാവാക്യം മുഴക്കി പ്രിയ നേതാവിനെ അന്ത്യാഭിവാദ്യം ചെയ്തു. പൊലീസ് ബി രാഘവന് ഗാർഡ് ഓഫ് ഓണർ നൽകി. മകൻ അഖിലേഷ് ചിതയ്ക്ക് തീ കൊളുത്തി. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് മൃതദേഹം സംസ്കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..