കിളിമാനൂർ
ഗൃഹനാഥന്റെ അപ്രതീക്ഷിത മരണത്തോടെ നിരാലംബരായ കുടുംബത്തെ നെഞ്ചോടു ചേർത്തുനിർത്തി സൗഹൃദക്കൂട്ടായ്‌മ. കിളിമാനൂർ വഴിയോരക്കടയിലെ വെയിറ്റർമാരായ 19 പേരും ഹോട്ടൽ മാനേജ്മെന്റുമാണ് തങ്ങളുടെ സഹപ്രവർത്തകൻ ചക്കുവരയ്‌ക്കൽ കോക്കാട് ജയഭവനിൽ വി മനോജ് ഉണ്ണിത്താ (44)ന്റെ കുടുംബത്തിന് കൈത്താങ്ങാകുന്നത്.
‘മനോജ് കോക്കാടൻ’ എന്ന് എല്ലാവരും വിളിക്കുന്ന മനോജ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ടിപ്പർ ഇടിച്ചാണ് മരിച്ചത്. ഭാര്യ ജയയും ഗുരുതര പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മനോജിന്റെ മരണത്തോടെ ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും അനാഥത്വത്തിലേക്കു പോകും എന്ന ഘട്ടമെത്തിയപ്പോഴാണ് തങ്ങളുടെ സുഹൃത്തിനായി ഹോട്ടൽ ജീവനക്കാർ ഒത്തുചേർന്നത്.
ഹോട്ടലിലെ 19 വെയിറ്റർമാരും ഓരോദിവസവും തങ്ങൾക്കു ലഭിക്കുന്ന വരുമാനത്തിൽനിന്ന് 22 രൂപവീതം മനോജിന്റെ കുടുംബത്തിനായി മാറ്റിവയ്ക്കും. മാനേജ്‌മെന്റിന്റെ വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നിന് മനോജിന്റെ ഭാര്യയുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കും. മരിച്ചിട്ടും മുടങ്ങാതെ മനോജിനുള്ള ശമ്പളം എത്തിക്കുന്ന സഹപ്രവർത്തകരുടെയും ഹോട്ടൽ മാനേജ്‌മെന്റിന്റെയും വലിയ മനസ്സിനെ അഭിനന്ദിക്കുകയാണ് നാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..