ചാലക്കുടി
ചാലക്കുടി മലയോര മേഖലയിൽ തീവ്രമഴ പെയ്തതോടെ റോഡുകളിൽ വെള്ളം കയറി. വനമേഖലകളിൽ നിന്നുള്ള മഴവെള്ളപ്പാച്ചിലിൽ തോടുകൾ കവിഞ്ഞൊഴുകി. ചാർപ്പ വെള്ളച്ചാട്ടത്തിലൂടെയുണ്ടായ മഴവെള്ളപ്പാച്ചിലിൽ റോഡ് കവിഞ്ഞൊഴുകി. ബുധൻ പകൽ നാലോടെ ആരംഭിച്ച കനത്ത മഴയിൽ മലക്കപ്പാറ റോഡിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. 6.30വരെ തീവ്രമഴ തുടർന്നു.
ചാർപ്പ തോട്ടിൽ വലിയ ശക്തിയോടെയാണ് വെള്ളം കുത്തിയൊഴുകിയത്. ഉരുൾപൊട്ടലിന് സമാനമായാണ് തോട്ടിലൂടെ മഴവെള്ളപാച്ചിലുണ്ടായത്. മലയിൽ നിന്നുള്ള കൈവഴികൾ നിറഞ്ഞ് കവിഞ്ഞ് ചാർപ്പ തോട്ടിലെത്തിയതോടെ തോട് നിറഞ്ഞൊഴുകി. ഇതോടെ ചാർപ്പ പാലത്തിന് മുകളിലൂടെ വെള്ളം ചാടുകയും ചെയ്തു. വാഴച്ചാലിലേക്ക് വിനോദസഞ്ചാരികൾ എത്താതിരുന്നതിനാൽ അപകടങ്ങൾ ഉണ്ടായില്ല.
അതിരപ്പിള്ളി വെള്ളച്ചാട്ട കവാടത്തിലും പരിസരങ്ങളിലും വലിയതോതിൽ വെള്ളം ഉയർന്നു. ഷോളയാർ ഡാം അടച്ചതോടെ കുറഞ്ഞ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഇതോടെ അൽപ്പം ഉയർന്നു. ചാർപ്പ, വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകി. ചാർപ്പ, വാഴച്ചാൽ, ഇട്ട്യാനി ഭാഗങ്ങളിലെ റോഡിൽ വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..