19 April Friday

ഊട്ടിയിൽ പുഷ്പമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
ഗൂഡല്ലൂർ 
ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ 124-ാം പുഷ്പമേളയ്‌ക്ക്‌ ആവേശത്തുടക്കം. വേനൽമഴയ്‌ക്കിടയിലും നൂറുകണക്കിനാളുകൾ മേള കാണാനെത്തി. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി അഞ്ചുലക്ഷം പൂക്കളാണ്‌ വച്ചുപിടിപ്പിച്ചത്‌. അഞ്ചുദിവസമാണ്‌ പുഷ്‌പമേള. 
പൂക്കൾകൊണ്ടുനിർമിച്ച മനോഹര  രൂപങ്ങളാണ്‌ ഇത്തവണയും പ്രധാന ആകർഷണം. ഇതിൽ ഊട്ടി നഗരം ഉണ്ടായതിന്റെ  200 വർഷം പ്രതിഫലിപ്പിക്കുന്ന ആനയുടെ രൂപം 200  പൂക്കളാൽ  അലങ്കരിച്ചത്‌ ഏവരേയും ആകർഷിക്കും. പല നിറങ്ങളുള്ള ഒരു ലക്ഷം കർണേശൻ പുഷ്പങ്ങൾ കൊണ്ട് കോയമ്പത്തൂർ കാർഷിക സർവകലാശാല കെട്ടിടത്തിന്റെ മുഖചിത്രം ഒരുക്കി.  നീലഗിരി ജില്ലയിൽ താമസിക്കുന്ന ആദിവാസികളുടെ  ജീവിതത്തെ പ്രതിനിധീകരിക്കുന്ന ആദിവാസി  ആളുകളുടെ രൂപങ്ങൾ കൊയ്‌മലർ കൊണ്ടാണ്‌ നിർമിച്ചത്‌. വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. 
പ്രദർശനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. പിന്നീട് പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവ കൊണ്ട് നിർമിച്ച ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ  മുഖ്യമന്ത്രി  വീക്ഷിച്ചു. മന്ത്രിമാരായ കെ രാമചന്ദ്രൻ, എം ആർ പനീർ സെൽവം,  എ രാജ എംപി,  ഗണേശൻ എംഎൽഎ,    കലക്ടർ അമൃത്, എസ്‌ പി അസിസ് റാവത്ത് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top